ഇറാൻ ആക്രമണത്തിൽ ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി, ‘വിമാനങ്ങളും തകർത്തു’

വാഷിങ്ടൺ: ജോർദാനിലെ യു.എസ്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ്. സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതാവുകയും ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്ഥിരീകരിച്ചു. മാർച്ച് മാസത്തിനു ശേഷം ഇറാനിയൻ ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്നും അവർ വ്യക്തമാക്കി.
'ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ, ജുലായ് 17-ന് ജോർദാനിൽ വെച്ച് യു.എസ്. സെൻട്രൽ കമാൻഡിന്റെയും സഖ്യസേനയുടെയും ഭാഗമായ രണ്ട് യു.എസ്. സൈനികർ കൊല്ലപ്പെട്ടു. കൂടാതെ, ഒരു സൈനികനെ കാണാതായിട്ടുമുണ്ട്' യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
കൂടാതെ നാല് സൈനികരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായും യുഎസ് സൈന്യം വ്യക്തമാക്കി. മറ്റ് ഉദ്യോഗസ്ഥർക്ക് ചെറിയ പരിക്കുകൾ ഏൽക്കുകയും ഡ്യൂട്ടിയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ജോർദാനിലെ അൽ-അസ്‌റാഖിലെ യു.എസ് സേന ഉപയോഗിക്കുന്ന ഒരു താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ശനിയാഴ്ച ഏറ്റെടുത്തിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുഎസിന്റെ നിരവധി വിമാനങ്ങൾ നശിപ്പിച്ചതായും ഇറാൻ അവകാശപ്പെട്ടിരുന്നു.
അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷകളുടെ ഭാഗമായി ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യം അറിയിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം ഇറാനുമായുള്ള യുദ്ധത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതുവരെ 16 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.
Content Highlights: Two US soldiers killed in Iranian missile and drone attack in Jordan on July 17, 2026., IRGC claimed responsibility for the attack at the Al-Azraq airbase., US military has launched retaliatory airstrikes against Iran., Total of 16 US soldiers killed in Iran-related conflicts over the past five months.