മൂന്നുദിവസത്തിനുള്ളിൽ ഇറാനിൽ ശക്തമായ ആക്രമണം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കും-ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇറാൻ ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാകാത്ത പക്ഷം അടുത്ത ആഴ്ച മുതൽ സ്ഥിതിഗതികൾ അവർക്ക് അങ്ങേയറ്റം ദോഷകരമാകുമെന്ന് ട്രംപ് പറഞ്ഞു. 'അടുത്ത ആഴ്ച ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഞങ്ങൾ തകർക്കും. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അവരുടെ എല്ലാ പവർ പ്ലാന്റുകളും പാലങ്ങളും ഇല്ലാതാക്കും' എന്ന് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്‌സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെ യുഎസ് നിരീക്ഷിച്ച് വരികയാണെന്ന് ട്രംപ് പറഞ്ഞു. അവിടെ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷിയെ തകർക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ നാലാം ദിവസവും യുഎസ് ആക്രമണം നടത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരടങ്ങുന്ന ഉന്നതതല സുരക്ഷാ സംഘവുമായി ട്രംപ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇറാന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സൈനിക നീക്കങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള യുഎസ് ആവശ്യങ്ങൾ അംഗീകരിപ്പിക്കാനാണ് ഈ കടുത്ത നടപടികളിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ യുഎസ് നീക്കത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്നും കനത്ത പ്രതിരോധമുണ്ടാകാനാണ് സാധ്യത. ഇതിനിടെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
Content Highlights: President Trump threatens destruction of Iranian power plants and bridges., US monitoring the underground 'Peak Axe Mountain' nuclear facility., Strategic focus on securing international shipping in the Strait of Hormuz., High-level security meeting held with VP Vance and Secretary Rubio., Ongoing US airstrikes targeting Iranian drone and radar installations.