ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം എന്ത് ചെയ്യും: സുപ്രധാന വിവരം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച സുപ്രധാന വിവരം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. 'ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറി അവ നശിപ്പിക്കും. അല്ലെങ്കിൽ ഇറാന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും, അവിടെ വെച്ചോ അല്ലെങ്കിൽ മറ്റൊരു സ്വീകാര്യമായ സ്ഥലത്തോ അറ്റോമിക് എനർജി കമ്മിഷനെയോ അതിന് തുല്യമായ സ്ഥാപനത്തെയോ സാക്ഷിയാക്കി അവ നശിപ്പിക്കും.' ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാൽ, ട്രംപിന്റെ അവകാശവാദത്തോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
ഇറാനിയൻ പ്രതിനിധി സംഘം നിലവിൽ ഖത്തറിലാണ് ഉള്ളത്. സമാധാനക്കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് വഴിമുടക്കി നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം. ഇതിനിടെ ദക്ഷിണ ഇറാനിൽ യുഎസ് ആക്രമണം നടത്തിയത് സമാധാന ചർച്ചകളെ ബാധിക്കുമോ എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ശത്രുക്കളുടെ 'അമിതമായ ആവശ്യങ്ങൾക്ക്' രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ഇറാന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ചർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇറാൻ ഒരു സാഹചര്യത്തിലും സമ്മർദ്ദങ്ങൾക്കും അമിതമായ ആവശ്യങ്ങൾക്കും വഴങ്ങില്ലെന്നും പെസെഷ്‌കിയാൻ പറഞ്ഞു.
ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് വെറുമൊരു മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്നും അറിയിച്ചു.
Content Highlights: President Trump demands the destruction of Iran's enriched uranium stockpile., Iran and US representatives are holding peace talks in Qatar.