ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്താന് സൗദി പ്രതിരോധം തീർക്കും- പാക് മന്ത്രി

ഖ്വാജാ ആസിഫ് | Photo: AFP
ഖ്വാജാ ആസിഫ് | Photo: AFP

ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ സൗദി അറേബ്യ പാകിസ്താന്റെ സഹായത്തിനെത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറിനെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്. സൗദി അറേബ്യയ്‌ക്കെതിരെയായാലും പാകിസ്താനെതിരെയായാലും ഒരു ആക്രമണമുണ്ടായാൽ, സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ പ്രതിരോധമാണ് ലക്ഷ്യംവെക്കുന്നതെന്നും അല്ലാതെ  ആക്രമണമല്ലെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. ഈ ഉടമ്പടി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ കക്ഷികൾ ഭീഷണി നേരിട്ടാൽ, ഈ കരാർ തീർച്ചയായും പ്രവർത്തനക്ഷമമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടകം പാകിസ്താന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിനായി ലഭ്യമാകും എന്നതാണ്. ഇന്ത്യയ്‌ക്കെതിരെ മാത്രം ഉപയോഗിക്കാനാണ് തങ്ങളുടെ ആണവായുധങ്ങളെന്ന പാകിസ്താന്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വലിയ മാറ്റമാണിത്.  

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി. ഇന്ത്യയാകട്ടെ, സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയും. 2024-25 വർഷത്തിൽ 4188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിലും നടന്നത്. കരാറിന്റെ പ്രത്യാഘാതങ്ങൾ പരിഗണിച്ചുവരികയാണെന്നും ഇന്ത്യൻ സർക്കാരും പ്രതികരിച്ചിട്ടുണ്ട്.

Content Highlights: Pakistan`s Defence Minister confirms Saudi Arabia`s commitment to defend Pakistan