ഇന്ത്യ-ഇറ്റലി ബന്ധം ഇനി ‘തന്ത്രപരമായ പ്രത്യേക പങ്കാളിത്തം’; റോമിൽ മോദി-മെലോണി കൂടിക്കാഴ്ച

റോം: ഉഭയകക്ഷിബന്ധം ‘തന്ത്രപരമായ പ്രത്യേക പങ്കാളിത്തത്തിലേക്ക്’ ഉയർത്താൻ ഇന്ത്യയും ഇറ്റലിയും ചൊവ്വാഴ്ച തീരുമാനിച്ചു. വ്യാപാരം, വാണിജ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി റോമിൽ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണിത്.
യു.എ.ഇ., നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷം ചൊവ്വാഴ്ചയാണ് മോദി ഇറ്റലിയിലെത്തിയത്.
ഉഭയകക്ഷിചർച്ചയ്ക്കുമുൻപ് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ലയെ മോദി സന്ദർശിച്ചു. വ്യാപാരം, നിക്ഷേപം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-ഇറ്റലി ബന്ധത്തെക്കുറിച്ചും എ.ഐ., ധാതുക്കൾ, ബഹിരാകാശം, ആണവോർജം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇറ്റലി. ഇരുരാജ്യവും തമ്മിലുള്ള വ്യാപാരം 2025-ൽ 1425 കോടി യൂറോയായിരുന്നു (ഏകദേശം 1.6 ലക്ഷംകോടി രൂപ). 2024-ലേതിനെക്കാൾ 9.42 ശതമാനം കൂടുതലാണിത്. 2029-ഓടെ 2000 കോടി യൂറോ (ഏകദേശം 2.3 ലക്ഷംകോടി രൂപ) ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്.യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസിസമൂഹമുള്ള രാജ്യമാണ് ഇറ്റലി. 2025 ജനുവരിയിലെ കണക്കനുസരിച്ച് 1,86,833 ഇന്ത്യക്കാരും 5100-ലേറെ ഇന്ത്യൻ വിദ്യാർഥികളും അവിടെയുണ്ട്.
Content Highlights: India and Italy have officially elevated their bilateral ties to a 'Special Strategic Partnership' following extensive high-level talks between Prime Minister Narendra Modi and Italian PM Giorgia Meloni in Rome, aiming to push bilateral trade to 20 billion euros by 2029.