പാക് എയർലൈൻസിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍; ടിക്കറ്റ് കുംഭകോണത്തിലൂടെ ജീവനക്കാര്‍ ലക്ഷങ്ങള്‍ തട്ടി

ഇസ്‌ലാമാബാദ്: പൈലറ്റുമാരുടെ വ്യാജ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സി (പിഐഎ) നെ പിടിച്ചുലച്ച് ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രത്യേക വിമാനങ്ങളിലെ ടിക്കറ്റുകളില്‍ ക്രമക്കേട് നടത്തി ജീവനക്കാര്‍ 80 ലക്ഷം പാകിസ്താനി രൂപ തട്ടിയെടുത്തുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കോവിഡ് നിയന്ത്രണങ്ങളുടെ മറവിലാണ് പിഐഎ ജീവനക്കാര്‍ ടിക്കറ്റ് കുംഭകോണം നടത്തിയത്.
കോവിഡ് വ്യാപനത്തിന് മുമ്പ് ബുക്കുചെയ്ത ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ പിഐഎ ഇപ്പോള്‍ അനുവദിക്കുന്നില്ല. നിലവില്‍ പറക്കുന്ന പ്രത്യേക വിമാനങ്ങളില്‍ സഞ്ചരിക്കുന്നതിന് മുമ്പെടുത്ത ടിക്കറ്റിന്റെ തുകയുടെ ഇരട്ടി നല്‍കി പുതിയ ടിക്കറ്റെടുക്കുകയാണ് വേണ്ടത്. എന്നാല്‍ പിഐഎയുടെ സിയാല്‍ക്കോട്ട് ഓഫീസിലെ ജീവനക്കാര്‍ വന്‍തുക കോഴവാങ്ങി പഴയ ടിക്കറ്റെടുത്തവര്‍ക്ക് പ്രത്യേക വിമാനത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കി എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇറ്റലിയിലേക്കും പാരീസിലേക്കും പറക്കുന്നതിനാണ് യാത്രക്കാര്‍ പിഐഎ ജീവനക്കാര്‍ക്ക് കോഴ നല്‍കിയത്. ട്രാവല്‍ ഏജന്റുമാര്‍ അടക്കമുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പാകിസ്താനിലെ 30 ശതമാനത്തിലധികം പൈലറ്റുമാരും വ്യാജ ലൈസന്‍സുള്ളവരാണെന്നും അവര്‍ക്ക് വിമാനം പറത്തുന്നതിനുള്ള യോഗ്യതയില്ലെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. 262 പൈലറ്റുമാര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും ഇവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പണം കൈപ്പറ്റി പരീക്ഷ എഴുതിയെന്നും പാക് വ്യോമയാനമന്ത്രി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ പിഐഎ 150 പൈലറ്റുമാരെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
മെയ് 22 ന് കറാച്ചിയില്‍ പിഐഎ വിമാനം തകര്‍ന്നുവീണ് 97 പേര്‍ മരിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചശേഷമാണ് പാക് മന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതിനിടെ, പാകിസ്താനിലെ വ്യോമയാന അതോറിറ്റിയേയും ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎയേയും തകര്‍ക്കുന്ന മാഫിയ സംഘത്തിനെതിരെ നടപടി വേണമെന്ന് കറാച്ചി വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 97 പേരുടെ ബന്ധുക്കള്‍ രാജ്യത്തെ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
Content Highlights: PIA loses millions in special flights ticketing scam
Content Highlights: