ഫോട്ടോയെടുത്തപ്പോൾ മാറ്റി; 'ബോർഡ് ഓഫ് പീസിൽ പാക് പ്രധാനമന്ത്രിയെ അവഗണിച്ചോ?

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' യോഗത്തിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വശത്തേയ്ക്ക് മാറ്റിയെന്ന് വിമർശനം. നിരവധി രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന്റെ പുതിയ സമാധാന സംരംഭത്തിൽ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടപ്പോൾ ഷെരീഫ് ഒറ്റപ്പെട്ടുനിന്നത് പാകിസ്താന്റെ നയതന്ത്രത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെട്ടത്. ഇസ്രയേൽ പാലസ്തീൻ പ്രശ്‌നപരിഹാരത്തിന് വേദിയൊരുങ്ങിയെങ്കിലും പാകിസ്താന് അതിൽ സ്വാധീനം ചെലുത്താനോ വ്യക്തത നൽകാനോ കഴിഞ്ഞില്ല. ഗാസയെക്കുറിച്ചുള്ള പാകിസ്താന്റെ നിലപാട് ഒരു പ്രധാന തർക്കവിഷയമായി തുടരുന്നു. സൈന്യത്തെ വിന്യസിക്കാൻ മുമ്പ് സന്നദ്ധരാണെന്ന് പാകിസ്താൻ സൂചനകൾ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വിമുഖത കാണിക്കുകയാണെന്ന് ഒരു നയതന്ത്ര സ്രോതസ്സ് ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ പ്രധാനമന്ത്രി ഷെരീഫിന് കേന്ദ്ര സ്ഥാനം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരോടൊപ്പം മുന്നിലും മധ്യത്തിലും നിന്നപ്പോൾ, സൗദി അറേബ്യ, ഇൻഡൊനീഷ്യ, ഖത്തർ എന്നിവിടങ്ങളിലെ നേതാക്കൾ അദ്ദേഹത്തിന് പിന്നിൽ നേരിട്ട് നിലയുറപ്പിച്ചു. ഇതിനു വിപരീതമായി, ഷെരീഫ് വശത്തേയ്ക്ക് തള്ളപ്പെട്ടു.
ഷെരീഫിന്റെ പെരുമാറ്റം വിചിത്രവും അസ്വസ്ഥവുമായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ നയതന്ത്രപരമായ അജണ്ടയിൽ പാകിസ്താന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്.
അതേസമയം ട്രംപിന്റെ പരസ്യ പ്രശംസ പാകിസ്താന് ആശ്വാസമായി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് പ്രതിസന്ധി ഓർമ്മിപ്പിച്ചു. 'പ്രധാനമന്ത്രി ഷെരീഫ്, തനിക്ക് ഈ വ്യക്തിയെ (പാക് സൈനിക മേധാവി ജനറൽ അസിം മുനീർ) ഇഷ്ടമാണ്. പ്രസിഡന്റ് ട്രംപ് പാക് ഇന്ത്യ യുദ്ധം നിർത്തിയപ്പോൾ 25 ദശലക്ഷം ജീവൻ രക്ഷിച്ചുവെന്ന് മുനീർ പറഞ്ഞതായി ട്രംപ് ഉദ്ധരിച്ചു.
അതേസമയം ബോർഡ് ഓഫ് പീസിന്റെ ആദ്യയോഗത്തിൽ ഇന്ത്യ ഒരു നിരീക്ഷകരാജ്യമായി പങ്കെടുത്തു. ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം പുനഃപരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. യുഎസിലെ ഇന്ത്യൻ എംബസി ചാർജ് ഡി'അഫയേഴ്‌സ് നാംഗ്യ സി. ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ബോർഡിന്റെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം അത് സ്വീകരിക്കുമോ എന്ന് ഇന്ത്യ പ്രതികരിച്ചില്ല. ദാവോസിലെ ലോഞ്ചിലും പങ്കെടുത്തില്ല. പിന്നീട്, ഫെബ്രുവരി 12ന് വിദേശകാര്യ മന്ത്രാലയം ഈ നിർദേശം പരിഗണനയിലാണെന്ന് അറിയിച്ചു. 'ഗാസ ഉൾപ്പെടെയുള്ള മുഴുവൻ മേഖലയിലും ദീർഘകാലവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിനുള്ള വഴിയൊരുക്കുന്ന എല്ലാ സംരംഭങ്ങളെയും ഞങ്ങളുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാൽ, ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഞങ്ങൾ നിലവിൽ അത് പുനഃപരിശോധിക്കുകയാണ്,' വിദേശകാര്യമന്താലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ പൂർണ അംഗമായില്ലെങ്കിലും ബോർഡുമായി സംവദിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ പ്രതിനിധിസാന്നിധ്യം വ്യക്തമാക്കുന്നു.
ജനുവരിയിൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ട്രംപ് അവതരിപ്പിച്ച ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് സമാനമായ ഒരു സംഘടനയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ മേൽനോട്ടം വഹിക്കാനും ഭരണം പുനഃസ്ഥാപിക്കാനും അതിൽ ഒരു പങ്ക് വഹിക്കാനും ലക്ഷ്യമിട്ടുള്ള സംഘടനയാണിത്.
യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിൽ, അസർബൈജാൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇൻഡൊനീഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്, അതേസമയം ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷകരായി പങ്കെടുത്തു.
യോഗത്തിൽ, കസാഖിസ്ഥാൻ, അസർബൈജാൻ, യുഎഇ, മൊറോക്കോ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാൻ, കുവൈത്ത് എന്നീ ഒമ്പത് അംഗങ്ങൾ ഗാസയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിനായി സംയുക്തമായി 7 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യാൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ബോർഡ് ഓഫ് പീസിനായി യുഎസ് 10 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു, എന്നാൽ ഈ പണം എന്തിനുവേണ്ടി ഉപയോഗിക്കുമെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര സുരക്ഷാ സേനയുടെ കമാൻഡർ മേജർ ജനറൽ ജാസ്പർ ജെഫേഴ്‌സ്, മൊറോക്കോ, കസാഖിസ്ഥാൻ, കൊസോവോ, അൽബേനിയ എന്നിവ ഗാസയിലേക്ക് ആയിരക്കണക്കിന് സൈനികരെ അയക്കാൻ വാഗ്ദാനം ചെയ്തതായും ഈജിപ്തും ജോർദാനും ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുമെന്നും അറിയിച്ചു.
Content Highlights: Pakistan PM Shehbaz Sharif allegedly sidelined at Donald Trump`s `Board of Peace` summit. Criticism mounts over Pakistan`s diplomatic isolation and unclear stance on Gaza.