'സംഘർഷങ്ങളിൽ ആശങ്ക, സമാധാനം പുനഃസ്ഥാപിക്കണം'; ഇറാന്‍ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യുഡല്‍ഹി: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ യുഎസ് ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ ഇറാനിലെ നിലവിലെ സാഹചര്യം പെസെഷ്‌കിയാന്‍ മോദിയുമായി പങ്കുവെച്ചു.
'മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യം സംബന്ധിച്ച വിശദാംശങ്ങൾ ചർച്ചചെയ്തു. പുതിയ സംഭവവികാസങ്ങളിലുള്ള ആശങ്ക അദ്ദേഹത്തെ അറിയിച്ചു. സമാധാനവും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ചര്‍ച്ചയും നയതന്ത്ര ഇടപെടലും അടിയന്തരമായി നടക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു', ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഇറാന്‍-ഇസ്രായേല്‍ സംഘർഷം തുടരുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് ടെഹറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ഇറാന്‍റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നത്തിയത്. സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാന്‍ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാള്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകുകയുംചെയ്തിരുന്നു.
Content Highlights: modi spoke with iranian president shared his concern over escalating problems