മിസൈലിലും ഡ്രോണിലും മുതൽ സ്പേസ്‌ക്രാഫ്റ്റിൽ വരെ കയ്യൊപ്പ്; റഷ്യയുടെ കൊല്ലപ്പെട്ട 'മിസൈൽ മാന്‍' ആര്

Mikhail Shatsky | Photo: 'X' @EuromaidanPress
Mikhail Shatsky | Photo: 'X' @EuromaidanPress

മിഖായേല്‍ ഷാറ്റ്‌സ്‌കി. റഷ്യയുടെ മിസൈല്‍ മനുഷ്യന്‍ (Missile Man) എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്തയാളായ ഷാറ്റ്‌സ്‌കിയെ മോസ്‌കോയ്ക്ക് സമീപം കോട്ടല്‍നിക്കിയിലെ പാര്‍ക്കില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

യുക്രൈന്‍ സേനയുടെ ഇന്റലിജന്‍സ് വിഭാഗമാണ് ഇതിന് പിന്നില്‍ എന്ന സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ പ്രയോഗിക്കുന്ന നിര്‍ണായക മിസൈലുകള്‍ ഉള്‍പ്പെടെ വികസിപ്പിച്ച മാര്‍സ് ഡിസൈനര്‍ ബ്യൂറോ എന്ന കമ്പനിയുടെ ഡെപ്യൂട്ടി ഡിസൈനറും സോഫ്റ്റ്‌വെയര്‍ വിഭാഗം മേധാവിയുമാണ് കൊല്ലപ്പെട്ട ഷാറ്റ്‌സ്‌കി. 

മിസൈല്‍ മനുഷ്യന്‍ എന്നാണ് വിശേഷണമെങ്കിലും ഡ്രോണുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഷാറ്റ്‌സ്‌കിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റഷ്യയുടെ എക്‌സ്-59 ക്രൂസ് മിസൈലിനെ പരിഷ്‌കരിച്ച് എക്‌സ്-69 മിസൈലാക്കി ഉയര്‍ത്തിയതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ തലച്ചോറാണ് പ്രവര്‍ത്തിച്ചത്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ ഉപയോഗിക്കുന്ന പുതിയ ഡ്രോണുകളെല്ലാം വികസിപ്പിച്ചത് ഷാറ്റ്‌സ്‌കിയാണ്. ഷാറ്റ്‌സ്‌കിയുടെ നേതൃത്വത്തിലാണ് മാര്‍സ് ഡിസൈന്‍ ബ്യൂറോ റഷ്യയുടെ 11 ബഹിരാകാശ പേടകങ്ങളുടെ സുപ്രധാനമായ നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിച്ചത്. 

എക്സ്-69 മിസൈൽ | Photo: x.com/MyLordBebo

സോവിയറ്റ് യൂണിയന്റെ എക്‌സ്-59 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായ എക്‌സ്-69 പുറത്തിറക്കിയത് 2022-ലാണ്. മിഖായേല്‍ ഷാറ്റ്‌സ്‌കി വികസിപ്പിച്ച ഈ മിസൈലിന് 310 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ ഉള്‍പ്പെടെ വഹിക്കാനും എക്‌സ്-69 മിസൈലിന് ശേഷിയുണ്ട്. സാധാരണ ജനങ്ങള്‍ക്കുമേല്‍ മാരകമായ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍ എന്നതാണ് എക്‌സ്-69 മിസൈലിനെ അപകടകാരിയാക്കുന്നത്. ഇത്തരത്തില്‍ വലിയ ഭീഷണിയാകുന്ന മിസൈലുകളും മറ്റും വികസിപ്പിച്ചതിനാല്‍ തന്നെയാണ് യുക്രൈന്‍ ഇന്റലിജന്‍സ് വിഭാഗം ഷാറ്റ്‌സ്‌കിയെ ലക്ഷ്യമിട്ടത്. 

Content Highlights: Who is Russia's missile man Mikhail Shatsky, who was found dead at a park near Moscow?