അക്രമം തുടർന്ന് ഇസ്രയേൽ; ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്, ലെബനനും വേണം പരിഹാരം

ബെയ്‌റൂത്ത്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ സമാധാന ചർച്ചകൾക്കായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്. യുദ്ധം തുടരുമ്പോഴും ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ താത്പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്. ഹിസ്ബുള്ളയുടെ നിരായുധീകരണം ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോൾ, ഉടൻ വെടിനിർത്തൽ വേണമെന്നാണ് ലെബനന്റെ ആവശ്യം. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക കരാറുകൾ നിലവിലുണ്ടെങ്കിലും, ലെബനനിലെ സൈനിക നടപടികളിൽ ഇത് ബാധകമാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സങ്കീർണമായ ഈ സാഹചര്യത്തിൽ, ഏപ്രിൽ 21-ഓടെ അവസാനിക്കുന്ന താൽക്കാലിക വെടിനിർത്തലിന് മുൻപ് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് വാഷിങ്ടൺ ശ്രമിക്കുന്നത്.
ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുള്ള സൈനിക നടപടികൾ പൂർത്തിയാക്കാൻ ഇസ്രയേൽ അമേരിക്കയോട് കുറച്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കിടയിലും സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഉടനടി വെടിനിർത്തൽ വേണമെന്ന നിലപാടിലാണ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. എന്നാൽ വെടിനിർത്തൽ ഇല്ലാതെ തന്നെ ചർച്ചകൾ നടത്തണമെന്നാണ് ഇസ്രയേലിന്റെ വാശി. ഇത് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും സംഘത്തിനും വലിയ വെല്ലുവിളിയാകും.
അമേരിക്കയും ഇറാനും തമ്മിൽ പാകിസ്താനിൽ വെച്ച് ഒപ്പിട്ട രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാർ ലെബനനും ബാധകമാണെന്ന് ഇറാന്റെയും പാകിസ്താന്റെയും ഭാഗത്തുനിന്ന് അവകാശവാദമുണ്ട്. എന്നാൽ ഈ കരാർ ഹിസ്ബുള്ളയ്ക്ക് ബാധകമല്ലെന്ന് അമേരിക്കയും ഇസ്രയേലും ഉറപ്പിച്ചു പറയുന്നു.
നിലവിലെ താത്കാലിക പ്രാദേശിക വെടിനിർത്തൽ ഏപ്രിൽ 21-ന് അവസാനിക്കും. അതിനുള്ളിൽ വാഷിങ്ടണിൽ നടക്കുന്ന ചർച്ചകൾ സമാധാനത്തിലേക്ക് നയിക്കുമോ എന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.
Content Highlights: Lebanon PM Nawaf Salam travels to the US for critical 2026 peace negotiations., Israel continues military operations to dismantle Hezbollah infrastructure., The temporary ceasefire is set to expire on April 21, 2026., Disagreement persists over the applicability of the US-Iran-Pakistan ceasefire agreement to Hezbollah.