പാകിസ്താനിൽ ജുമുഅ പ്രാർഥനയ്ക്കിടെ ചാവേറാക്രമണം; 16 പേർക്ക് ദാരുണാന്ത്യം, സ്ഫോടനം ജീപ്പിടിച്ചുകയറ്റി

#ന്യൂസ് ഡെസ്ക്
പാകിസ്താനിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തെത്തുടർന്ന് തകർന്ന മസ്ജിദ് | ഫോട്ടോ - x.com/thetatvaindia
പാകിസ്താനിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തെത്തുടർന്ന് തകർന്ന മസ്ജിദ് | ഫോട്ടോ - x.com/thetatvaindia

ഇസ്‌ലാമാബാദ്: പാകിസ്താനിൽ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേർക്ക് ദാരുണാന്ത്യം. 56 പേർക്ക് പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും ജുമുഅ നമസ്കാരത്തിനെത്തിയവരാണ്. ഖൈബർ പഖ്തൂൺഖ്വയിലെ കോഹാട്ട് ജില്ലയിലെ പോലീസ് ലൈൻസ് കോംപ്ലക്‌സിലുള്ള മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. പ്രാഥമിക വിവരപ്രകാരം സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് ലൈൻസിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരുഭാഗം തകർന്നുവീഴുകയും സമീപത്തെ കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. സുരക്ഷ മുൻനിർത്തി സ്ഫോടനം നടന്ന പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചു.

സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ആയുധധാരികളായ ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരിം കുന്ദിയും അപലപിച്ചു. പള്ളിയുടെ മേൽക്കൂര തകർന്നുവീണ നിലയിലുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Content Highlights: Many people killed and over 30 injured in a suicide blast., The explosion occurred during Friday prayers at a mosque in Kohat Police Lines., Part of the mosque collapsed.