ഇറാന്റെ ആക്രമണം: ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായം നൽകുമെന്ന് ഇറ്റലി

റോം: ഇറാന്റെ ആക്രമണം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായം വാഗ്ദാനംചെയ്ത് ഇറ്റലി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഗൾഫ് രാജ്യങ്ങൾക്ക് ഇറ്റലിയുടെ വ്യോമപ്രതിരോധ സഹായം അയക്കുമെന്ന് പ്രഖ്യാപിച്ചത്.
യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളെപോലെ ഇറ്റലിയും ഗൾഫ് രാജ്യങ്ങൾക്ക് സഹായം നൽകാൻ ഉദ്ദേശിക്കുന്നതായാണ് പ്രധാനമന്ത്രി മെലോണി വ്യക്തമാക്കിയത്. അവർ സൗഹൃദരാജ്യങ്ങളായതിനാൽ മാത്രമല്ല ഈ സഹായമെന്നും ഗൾഫ് മേഖലയിൽ പതിനായിരക്കണക്കിന് ഇറ്റലിക്കാരും രണ്ടായിരത്തോളം ഇറ്റാലിയൻ സൈനികരും ഉള്ളതിനാൽ കൂടിയാണ് ഈ സഹായമെന്നും മെലോണി പറഞ്ഞു. ഇറ്റലിയിലേക്കും യൂറോപ്പിലേക്കുമുള്ള ഊർജവിതരണത്തിൽ ഗൾഫിന് നിർണായകപങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇറ്റലിയിലെ മൂന്ന് യുഎസ് സൈനികത്താവളങ്ങൾ യുദ്ധത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ബോംബിങ്ങിന് ഒഴികെയുള്ള അനുമതി ഇതിനകം അവർക്കുണ്ടെന്നായിരുന്നു മെലോണിയുടെ മറുപടി. അതിൽ മാറ്റംവരുത്തുന്നത് യുഎസ് സർക്കാരും ഇറ്റാലിയൻ പാർലമെന്റും തീരുമാനിക്കേണ്ടതാണെന്നും എന്നാൽ, ഇതുവരെ അത്തരം അഭ്യർഥനകളൊന്നും യുഎസിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Content Highlights: Italy offers air defense aid to Gulf nations., The decision is driven by the presence of Italian citizens and energy security., Prime Minister Giorgia Meloni confirmed the commitment., Clarification on the role of US military bases in Italy was provided.