‘ഇറാനിലെ നൂറോളം സ്ഥലങ്ങൾ ആക്രമിച്ചു’; വ്യോമാക്രമണത്തിന്റെ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ

ടെൽഅവീവ്: ഇറാനിലെ ആക്രമണങ്ങളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നതിന്റെ വീഡിയോ ഇസ്രയേലി വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്തു.
ഇറാനിലെ പടിഞ്ഞാറൻ ഭാഗത്തുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായി വീഡിയോയോടൊപ്പം ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു. ഇറാനിൽ വ്യോമസേന നടത്തുന്ന ആക്രമണങ്ങൾക്ക് സമാന്തരമായി, ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് ഇറാനിൽ നിന്നുള്ള ഭീഷണികൾ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതായും വ്യോമസേന അറിയിച്ചു.
മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തു.
ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുമായി ബന്ധപ്പെട്ട പ്രധാന ഇടങ്ങൾക്ക് സമീപമുള്ള ചില സ്ഥലങ്ങളിലാണ് ആദ്യ ആക്രമണങ്ങൾ നടന്നത്. ഖമനേയിയെ ഇതിനകം സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ.
ഇറാനിലെ തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ കൊല്ലപ്പെട്ടന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന്റെ ഒരു താവളം മിനാബിലാണ് സ്ഥിതിചെയ്യുന്നത്.
Content Highlights: The Israeli Air Force (IDF) released a video showing military strikes on targets in western Iran., The mission has been named 'Operation Roaring Lion'., Hundreds of targets were hit, including missile launchers and areas near the Supreme Leader's offices., Iranian state media reports at least 40 casualties from an Israeli-US strike.