'ഇറാൻ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും, ഒന്നും പ്രശ്‌നമല്ല'; ഭീഷണിയുമായി ഇസ്രയേൽ

#ന്യൂസ് ഡെസ്ക്
മൊജ്താബ ഖമനേയി, ഇസ്രയേല്‍ കാറ്റ്‌സ് | File Photo: AP
മൊജ്താബ ഖമനേയി, ഇസ്രയേല്‍ കാറ്റ്‌സ് | File Photo: AP

ടെൽ അവീവ്: പരമോന്നത നേതാവായി ഇറാൻ ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയുമെന്ന് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയത്.

ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നൽകാനും ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേൽ കാറ്റ്‌സ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്‌നമല്ലെന്നും ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി.

അതേസമയം, അഞ്ചാംദിവസവും ഇസ്രയേൽ-യുഎസ്-ഇറാൻ സംഘർഷം തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ഇറാന്റെ ആക്രമണമുണ്ടായി. ബുധനാഴ്ച ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരേ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. രണ്ട് മിസൈലുകളാണ് യുഎസ് താവളം ലക്ഷ്യമിട്ടെത്തിയതെന്ന് ബിബിസി റിപ്പോർട്ട്‌ചെയ്തു. ഇതിൽ ഒരെണ്ണം വ്യോമപ്രതിരോധ സംവിധാനം തകർത്തു. മിസൈൽ ആക്രമണത്തിൽ നാശനഷ്ടമൊന്നുമില്ലെന്നും ഖത്തർ പറഞ്ഞു.

ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇസ്രയേലിൽ 11 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച കുവൈത്തിൽ ഒരു ഇറാനിയൻ പെൺകുട്ടിയും മരിച്ചു. ബുധനാഴ്ച പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ 40-ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഐആർജിസി അവകാശപ്പെട്ടു. അതിനിടെ, ഇറാനിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രതിരോധസേനയും വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ ടെഹ്‌റാനിൽ വൻ സ്‌ഫോടനങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു.

Content Highlights: Israel has explicitly threatened to eliminate any new Supreme Leader appointed by Iran., The threat was made following the selection of Mojtaba Hosseini Khamenei., The conflict continues with Iran claiming missile attacks on a US airbase in Qatar., Casualty figures are rising, with 800 reported dead in Iran and 11 in Israel.