ഇറാനെതിരേ ഇസ്രയേൽ-യുഎസ് ആക്രമണം; മിസൈലുകൾ വർഷിച്ചു, ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ, യുദ്ധഭീതി

ടെഹ്‌റാൻ: ഇറാന് നേർക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പലയിടത്തുനിന്നും സ്‌ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്.
ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്. ഇറാന്റെ പ്രസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിന് നേർക്കും ആക്രമണമുണ്ടായി. ഇറാന്റെ പരമാധികാരി അയത്തൊള്ള ഖമനേയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇറാൻ ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാനാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന് നേർക്ക് മിസൈലുകൾ വന്ന് പതിക്കാനുള്ള സാധ്യത മുൻനിർത്തി സൈറണുകൾ മുഴക്കിയതായി സൈന്യവും അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്ക് തൽക്കാലത്തേക്ക് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അവശ്യസേവന വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.
Content Highlights: Israel has initiated a missile attack against Iran., Loud explosions and heavy smoke have been reported in Tehran., The attack was confirmed by Israeli Defense Minister Israel Katz., This escalation occurs amid heightened tensions involving the US and Iran.