‘ഖമനേയിയുടെ രക്തം വെറുതെയാകില്ല, പകരംവീട്ടും’; ചരിത്രത്തിൽ പുതിയൊരധ്യായം രചിക്കുമെന്ന് പെസഷ്കിയാൻ

#ന്യൂസ് ഡെസ്ക്
സൂദ് പെസഷ്കിയാൻ | Photo: AFP
സൂദ് പെസഷ്കിയാൻ | Photo: AFP

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രസിഡിന്‍റെ പ്രതികരണം.

‘ഇറാന്റെ പരമോന്നത രാഷ്ട്രീയാധികാരിയും ലോകത്തെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവുമാണ് ആയത്തുള്ള അലി ഖമനേയി. അദ്ദേഹമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കെതിരേ, പ്രത്യേകിച്ച് ഷിയാകൾക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു’, മസൂദ് പെസഷ്കിയാൻ പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ എല്ലാ ശക്തിയോടെയും പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികൾ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിശിഷ്ടനേതാവിന്റെ വിശുദ്ധമായ രക്തം വെറുതെയാകില്ലെന്നും അത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റേയും പുതിയൊരധ്യായം രചിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ, രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അറാഫിക്കൊപ്പം പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെയി എന്നിവരും ഉൾപ്പെടുന്ന ഇടക്കാല കൗൺസിലായിരിക്കും പുതിയൊരു പിൻഗാമിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ പരമോന്നത നേതാവിൻ്റെ ചുമതലകൾ വഹിക്കുക.

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് പുതിയ തലവനെയും ഇറാൻ നിയമിച്ചു. മുൻ ഇറാൻ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐആർജിസി തലവനായി ചുമതലയേൽക്കുക.

Content Highlights: Iran's President vows revenge for the assassination of the Supreme Leader., The act is considered a declaration of war against Shia Muslims., A 40-day public mourning period has been declared in Iran.