യു.എസിന്റെ ആളില്ലാ ഉപരിതല കപ്പൽ തകർത്ത് ഇറാൻ; ഹോർമുസ് രഹസ്യാന്വേഷണ നിരീക്ഷണത്തിലെന്ന് ഐആർജിസി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ഹോർമുസ് കടലിടുക്ക് | Photo: AP
പ്രതീകാത്മകചിത്രം | ഹോർമുസ് കടലിടുക്ക് | Photo: AP

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിനുസമീപം യു.എസിന്റെ ആളില്ലാ ഉപരിതല കപ്പൽ (യു.എസ്.വി.) തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) നാവികസേന അറിയിച്ചു. പ്രദേശത്ത് ദൗത്യം നടത്തുന്നതിനിടെയാണ് കപ്പൽ ആക്രമിച്ചതെന്നും സേന വ്യക്തമാക്കി. ഇറാനുമായി നേരിട്ടുള്ള സായുധഏറ്റുമുട്ടൽ ഒഴിവാക്കാൻ സമീപദിവസങ്ങളിലായി യു.എസ്. ഇത്തരം ആളില്ലായാനങ്ങൾ ഹോർമുസിൽ വിന്യസിച്ചിരുന്നതായും ഇറാൻ അവകാശപ്പെട്ടു.

5838 നമ്പർ ഹൾ ഉള്ള ‘സിൽ‍ഡ്രോൺ’ യാനമാണ് തകർത്തത്. ഏകദേശം ഏഴുമീറ്റർ നീളമുള്ള ഇത്തരം ആളില്ലാ കപ്പലുകൾക്ക് ദീർഘനേരം കടലിൽ പ്രവർത്തിക്കാനുള്ള ശേഷിയുണ്ട്. നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്ക്കായി ക്യാമറകൾ, സെൻസറുകൾ, ആശയവിനിമയസംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ടാകും.

അമേരിക്കയുടെ അഞ്ചാം നാവികസേനയും ടാസ്‌ക് ഫോഴ്‌സ് 59-ഉം മുൻപ് മേഖലയിൽ ഇത്തരം ആളില്ലാ കപ്പലുകൾ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ സിൽഡ്രോൺ കപ്പലുകൾ ഒമാനിലെ ഖസബ് മേഖല ആസ്ഥാനമായുള്ള ഒരു സൈനിക യൂണിറ്റാണ് പ്രവർത്തിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും അത് തങ്ങളുടെ നിയന്ത്രണത്തിലും രഹസ്യാന്വേഷണ നിരീക്ഷണത്തിലുമാണെന്നും ഐ.ആർ.ജി.സി. നാവിക കമാൻഡർ അലി ഒസ്മായി വ്യക്തമാക്കി. തന്ത്രപ്രധാന ജലപാതയിൽ ശത്രുതാപരമായ എന്തെങ്കിലും സാന്നിധ്യമുണ്ടായാൽ അതിനെ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പ് നൽകി.

Content Highlights: Iran's IRGC Navy destroyed a US unmanned surface vessel (USV) near the Strait of Hormuz., The destroyed vessel was a 'Saildrone' hull number 5838 used for surveillance and reconnaissance., IRGC naval commander Ali Osmati stated that the strategic waterway remains under Iran's control and surveillance.