ട്രംപിന്റെ ഭീഷണി തള്ളി; ഇനി ചർച്ചയില്ല, യുഎസിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് ഇറാൻ

ടെഹ്‌റാൻ: യുഎസുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ച് ഇറാൻ. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ചർച്ചകൾക്കുള്ള എല്ലാമാർഗങ്ങളും ഇറാൻ ഉപേക്ഷിച്ചത്. നേരിട്ടോ, അല്ലാതെയോ, മധ്യസ്ഥർ മുഖേനെയൊ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. യുഎസ്സുമായുള്ള എല്ലാ ആശയവിനിമയങ്ങളും അടിയന്തരമായി നിർത്തിവെയ്ക്കാനും ഇറാൻ തീരുമാനമെടുത്തു.
ചൊവ്വാഴ്ച അമേരിക്കയിലെ സമയം രാത്രി എട്ടുമണിക്ക് മുമ്പ് വെടിനിർത്തൽ നടപ്പിലാക്കാനും ഹോർമുസ് തുറക്കാനുമുള്ള കരാറിന് സമ്മതിച്ചിരിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഇത് ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30നാണ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കുക.
ഫെബ്രുവരി 28നാണ് ഇറാനു നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആക്രമണം തുടങ്ങിയത്. യുദ്ധം ആറാഴ്ച പിന്നിട്ടിട്ടും ശമിക്കുന്ന ലക്ഷണം കാണുന്നില്ല. ഇതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകരാജ്യങ്ങളെ ഉലച്ചു. ആഗോള ക്രൂഡോയിൽ വിതരണത്തെയും ഇത് ബാധിച്ചു. ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രിവരെയാണ് ട്രംപ് സമയം നൽകിയിരിക്കുന്നത്. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ നാടകീയമായ പ്രസ്താവന ട്രൂത്ത് സോഷ്യലിൽ വന്നത്.
ഇറാനെ പൂർണമായും ഇല്ലാതാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇനിയൊരിക്കലും തിരികെ വരാനാകാത്ത തരത്തിൽ ഇറാനെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാനിലെ പാലങ്ങളും ഊർജ്ജ നിലയങ്ങളും തകർക്കുമെന്നാണ് നേരത്തെ ട്രംപ് ഭീഷണി മുഴക്കിയത്. അതാണ് കുറേക്കൂടി കടുത്ത ഭാഷയിൽ വീണ്ടും ആവർത്തിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
അതേസമയം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാൽ മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളുടെ ജലശുദ്ധീകരണ പ്ലാന്റുകളും എണ്ണ, വാതക കേന്ദ്രങ്ങളും, യുഎസുമായി ബന്ധമുള്ള കമ്പനികളുടെ കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Content Highlights: Iran officially terminates all diplomatic channels with the US in 2026., President Trump issued a deadline for a ceasefire and reopening of the Hormuz Strait., Iran threatens retaliatory strikes on US-allied energy and infrastructure assets., Global crude oil supply remains unstable due to the ongoing maritime blockade.