ഭീഷണികള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കും, ഉടമ്പടി ഇരുകൂട്ടര്‍ക്കും ബാധകം; ട്രംപിനെതിരേ ഹമാസ് നേതാവ്

ജറുസലേം: ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തന്‍ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മുതിര്‍ന്ന ഹമാസ് നേതാവ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഹമാസ് നേതാവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും ഒരുപോലെ മാനിക്കേണ്ട ഒരു ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം അത് മാത്രമാണ്. ഭീഷണിയുടെ ഭാഷ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും സമി അബു സുഹ്രി ഓര്‍മപ്പെടുത്തി.
ഗാസയില്‍ 15 മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധാന്തരീക്ഷം അവസാനിപ്പിക്കാന്‍ ജനുവരി 19-നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്. ഇത് അനുസരിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ആക്രമണങ്ങള്‍ കുറയുകയും ഇസ്രയേല്‍ ബന്ദികളാക്കിയിരുന്ന നൂറുകണക്കിന് പലസ്തീനികളെ വിട്ടയയ്ക്കുകയും, ഗാസയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന തടവുകാരില്‍ അഞ്ച് ഗ്രൂപ്പുകളായി മോചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഗാസ ഏറ്റെടുക്കുമെന്നും 20 ലക്ഷത്തോളം വരുന്ന പ്രദേശവാസികളെ ഒഴിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും യുദ്ധാന്തരീക്ഷം ഉണ്ടാകുന്നത്. ഇതിനുപിന്നാലെ ശനിയാഴ്ച ഉച്ചയോടെ എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന പ്രസ്താവന ഹമാസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. സാഹചര്യം വഷളാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബന്ദികൈമാറ്റം നീട്ടിവെക്കാന്‍ ഹമാസ് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.
Content Highlights: Hamas senior leader warns against Trump`s threat to revoke the Israel-Hamas ceasefire