'നല്ല വാര്‍ത്ത ലഭിക്കുമെന്ന് കരുതുന്നു'; ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടനുണ്ടായേക്കുമെന്ന് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്, ഗാസയിലെ ദൃശ്യം |ഫോട്ടോ:AFP
ഡൊണാള്‍ഡ് ട്രംപ്, ഗാസയിലെ ദൃശ്യം |ഫോട്ടോ:AFP

വാഷിങ്ടണ്‍: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

'നമുക്ക് വളരെ നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, ഗാസയില്‍ വലിയ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലും ഇറാനും തമ്മിലുള്ള 12 നാള്‍നീണ്ട യുദ്ധം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഗാസ സംബന്ധിച്ച പ്രതികരണം. ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിനും ബന്ദി മോചനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ മധ്യസ്ഥര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഹമാസും പ്രതികരിച്ചു. എന്നാല്‍ ഇസ്രയേലുമായി തങ്ങളുടെ ചര്‍ച്ച സ്തംഭനാവസ്ഥയിലാണെന്ന് ഹമാസ് പ്രതിനിധി പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചമാത്രം ഗാസയിലുടനീളം നടന്ന ഇസ്രയേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 45 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും, സഹായം തേടിയെത്തിയ ചിലരും ഇതില്‍ ഉള്‍പ്പെടുന്നതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ചൊവ്വാഴ്ച ഹമാസ് നടത്തിയ ബോംബ് ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി പ്രതിരോധസേനയും അറിയിച്ചു.

Content Highlights: US President Trump suggests a breakthrough in Gaza ceasefire talks between Hamas and Israel