ട്രംപിന്റെ ഗ്രീൻലൻഡ് ഭീഷണിയിൽ പതറി യൂറോപ്പ്, റഷ്യയുമായി ‘ശീതസമാധാന’ത്തിന് സാധ്യത

അധികാരത്തിലേറിയാലുടനെ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ഒരു വർഷം പിന്നിടുമ്പോൾ വെടിനിർത്തൽ വിദൂരമായി തുടരുകയാണ്. മാത്രമല്ല, പുതിയ സംഘർഷങ്ങൾ ഉടലെടുക്കുകയാണ്. ഇറാനിലും വെനസ്വേലയിലും അമേരിക്ക ഹ്രസ്വമായ ചില ഇടപെടലുകൾ നടത്തിക്കഴിഞ്ഞു. ഇറാനിൽ വീണ്ടും ഇടപെടാനുള്ള സാധ്യതകൾ സജീവമാണ്. ജോ ബൈഡനിൽനിന്നു ട്രംപ് അധികാരമേറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം തിരിച്ചറിയാനാവാത്ത വിധം മാറുകയാണ്. ട്രംപിന്റെ ഏകപക്ഷീയ നീക്കങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകത്തിന്റെ പതനത്തിന് വേഗം കൂട്ടുന്നു.
1945-ൽ രണ്ടാംലോകയുദ്ധം അവസാനിക്കുമ്പോൾ അമേരിക്കയായിരുന്നു പാശ്ചാത്യലോകത്തിന്റെ അമരത്ത്. നാറ്റോ സഖ്യം അംഗരാജ്യങ്ങൾക്ക് കിടയറ്റ സുരക്ഷിതത്വം പ്രദാനം ചെയ്തു. ഏതെങ്കിലും അംഗരാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ എല്ലാവരും ചേർന്ന് തിരിച്ചടിക്കാനുള്ള സംവിധാനം. ആ കാലം മാറിയിരിക്കുന്നു. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ ഗ്രീൻലൻഡിനെ ഏതുവിധേനയും സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ അതു തടയാൻ പട്ടാളത്തെ അയയ്ക്കാൻ തയ്യാറാവുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.
Content Highlights: Trump`s actions strain NATO and global alliances. Europe eyes a fragile "cold peace" with Russia as geopolitical shifts accelerate.