ട്രംപിന്റെ ദൗത്യവുമായി മസ്‌ക്; ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച, ഉപരോധത്തിൽ ഇളവിനും ശ്രമം

ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്‌ല ഉടമ ഇലോൺ മസ്ക് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി
കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ദ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ ബിസിനസ് സാധ്യതകൾ കണ്ടെത്താനും ഇറാൻ അംബാസഡർ മസ്കിനോട് ആവശ്യപ്പെട്ടതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരാനിരിക്കുന്ന ട്രംപ് സർക്കാരിൽ മസ്കിന്റെ സ്വാധീനത്തിന്റെ സൂചനകൂടിയാകുമിത്.
കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ട്രംപ് ടീമും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള നയതന്ത്രബന്ധത്തിന് ട്രംപ് നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്.
നേരത്തെ, ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ വിഷയത്തിൽ ബൈഡൻ സ്വീകരിച്ചിരുന്ന നിലപാടുകളെ ശക്തമായി വിമർശിച്ചിരുന്നു അദ്ദേഹം.
Content Highlights: Elon Musk Meets Iran UN Ambassador To Defuse Tension Under Trump