‘ബുധനാഴ്ച പിൻവലിക്കും, ശനിയാഴ്ച നടപ്പാക്കും’; ട്രംപിന്റെ തീരുവയെ പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ, െഡാണാൾഡ് ട്രംപ് | Photo: PTI, AFP
ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ, െഡാണാൾഡ് ട്രംപ് | Photo: PTI, AFP

മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരേ പരോക്ഷ വിമർശനവും പരിഹാസവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ. ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ നടന്ന ഉന്നതതല ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

‘വ്യാപാര തടസങ്ങൾ വർധിപ്പിക്കാനും വിപണികൾ അടച്ചുപൂട്ടാനും തീരുവകൾ ഏർപ്പെടുത്താനും ഇന്ന് കൂടുതൽ കൂടുതൽ ശബ്ദങ്ങൾ ഉയരുന്നുണ്ട്. ചിലർ ഇത് പൂർണമായും ഏകപക്ഷീയമായാണ് നടപ്പാക്കുന്നത്. അവർ തിങ്കളാഴ്ച എന്തെങ്കിലും ഒന്ന് തീരുമാനിക്കുന്നു. ബുധനാഴ്ച അത് പിൻവലിക്കുന്നു. ശനിയാഴ്ച അത് വീണ്ടും നടപ്പിലാക്കുന്നു’, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് മുംബൈയിൽ നടന്ന ഇന്ത്യ-ബെൽജിയം ഉന്നതതല ചർച്ചയിൽ പങ്കെടുക്കവേ ബാർട്ട് പറഞ്ഞു.

ബാർട്ടിന്റെ പരാമർശത്തിന് വലിയ കയ്യടിയാണ് സദസ്സിൽനിന്ന് ലഭിച്ചത്. അതോടെ, താൻ പറയുന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങൾക്ക് അറിയാമെന്ന കാര്യം ഈ കയ്യടി എനിക്ക് വ്യക്തമാക്കി തന്നെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും യുഎസ് പ്രസിഡന്റ് താരിഫ്, വ്യാപാര നയങ്ങളെ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നതിനെയാണ് ബാർട്ട് വിമർശിച്ചത്.