പൂജ്യത്തിനും താഴേക്ക് കൂപ്പുകുത്തി ട്രംപിന്‍റെ അംഗീകാരനിരക്ക്, റേറ്റിങ് മൈനസ് 17

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരനിരക്ക് പൂജ്യത്തിനു താഴെയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് പദവിയിലെ രണ്ടാം ഊഴത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഒരു യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ജീവിതത്തിലെ സമാനമായ ഘട്ടത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ദുർബലമായ നില കൂടിയാണിതെന്ന് എഎഫ് പോസ്റ്റ് പങ്കുവെച്ച ഒരു എക്സ് വീഡിയോയിലെ വിശകലനം വ്യക്തമാക്കുന്നു. മൈനസ് 17 ആണ് ട്രംപിന്റെ അംഗീകാരനിരക്ക്.
ട്രംപ് 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആദ്യ ഊഴത്തിൽ ഭൂരിഭാഗം സമയത്തും നെഗറ്റീവ് നിലയിലായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ രണ്ടാം ഊഴം പോസിറ്റീവ് അംഗീകാര റേറ്റിങ്ങുകളോടെയാണ് തുടങ്ങിയതെന്നും പിന്നീട് ഗണ്യമായി കുറഞ്ഞുവെന്നും വീഡിയോയിൽ അവതാരകൻ പറയുന്നു. ചരിത്രപരമായ താരതമ്യങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഒരു പ്രസിഡന്റ് എന്ന നിലയിൽ എക്കാലത്തെയും താഴ്ന്നയാളാണ് ട്രംപെന്നും ജോ ബൈഡനേക്കാളും ജിമ്മി കാർട്ടറേക്കാളും റൊണാൾഡ് റീഗനേക്കാൾ താഴ്ന്നയാളാണെന്നും അവതാരകൻ കൂട്ടിച്ചേർത്തു.
Trump’s net approval rating has fallen to -17, making him the most unpopular president in US history.
Follow: @AFpost
pic.twitter.com/AmasftU97Z— AF Post (@AFpost) March 31, 2026
മാർച്ച് 26ന്, ഒരു ഫോക്സ് ന്യൂസ് പോൾ ട്രംപിന്റെ അംഗീകാര നിരക്ക് 41 ശതമാനത്തിലെത്തിയതായും രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 59 ശതമാനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ലെന്നും കാണിച്ചു. റിപ്പബ്ലിക്കന്മാർക്കിടയിലെ പിന്തുണയും കുറഞ്ഞതായാണ് കണക്കുകൾ. കഴിഞ്ഞ മാർച്ച് മാസത്തെ 92 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കൊല്ലമത് 84 ശതമാനമായി. ഡെമോക്രാറ്റുകൾക്കിടയിൽ 95 ശതമാനവും ട്രംപിനെ അംഗീകരിക്കുന്നില്ല. സ്വതന്ത്ര വോട്ടർമാർക്കിടയിൽ 25 ശതമാനം ട്രംപിന്റെ പ്രകടനം അംഗീകരിച്ചപ്പോൾ 75 ശതമാനം എതിർപ്പ് വ്യക്തമാക്കി.
ദ ഹിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഉദ്ധരിച്ച യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ആംഹെർസ്റ്റ് പോൾ അനുസരിച്ച്, ട്രംപിന്റെ അംഗീകാര റേറ്റിങ് 33 ശതമാനത്തിലെത്തി. അതേസമയം പ്രതികരിച്ചവരിൽ 62 ശതമാനം അദ്ദേഹത്തിന്റെ പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. എതിർപ്പ് പ്രകടിപ്പിച്ചവരിൽ, 53 ശതമാനം ശക്തമായി എതിർക്കുന്നതായി പറഞ്ഞു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ ട്രംപ് കൈകാര്യം ചെയ്യുന്നതിനോടുള്ള പരിമിതമായ പിന്തുണയും സർവേയിൽ പ്രതിഫലിച്ചു. ഇറാനു നേരെയുള്ള ആക്രമണങ്ങളെ പ്രതികരിച്ചവരിൽ 29 ശതമാനം മാത്രമാണ് അംഗീകരിച്ചത്. അതേസമയം 63 ശതമാനം ട്രംപിന്റെ നടപടികൾ അംഗീകരിക്കുന്നില്ലെന്ന് ദ ഹിൽ റിപ്പോർട്ട് ചെയ്തു.
ആംഹെർസ്റ്റ് പോൾ അനുസരിച്ച്, പ്രതികരിച്ചവരിൽ 33 ശതമാനം മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്. ഇതിൽ 77 ശതമാനം റിപ്പബ്ലിക്കൻമാരും 4 ശതമാനം ഡെമോക്രാറ്റുകളും ഉൾപ്പെടുന്നു. ആംഹെർസ്റ്റ് സർവേയിൽ ട്രംപിന്റെ അംഗീകാരനിരക്ക് കഴിഞ്ഞ ഏപ്രിലിൽ 44 ശതമാനത്തിൽ നിന്ന് ജൂലായിൽ 38 ശതമാനമായി കുറഞ്ഞു, ഏറ്റവും പുതിയ പോളിൽ 33 ശതമാനമായി.
Content Highlights: Trump's net approval rating has dropped to minus 17., Data indicates this is the lowest point in his second presidential term., Significant decline in support among independent voters and Republicans., Polls from Fox News and UMass Amherst confirm widespread disapproval., Public disapproval is high regarding his handling of foreign policy, specifically Iran.