ബ്രിക്സ് ഉച്ചകോടിയ്ക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ആഗ്രഹമറിയിച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുതുക്കാൻ താത്പര്യമറിയിച്ച് ബംഗ്ലാദേശ്. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്തെ നയതന്ത്രപരമായ അസ്വസ്ഥതകൾ മറികടന്ന് പരസ്പര താത്പര്യങ്ങൾ മുൻനിർത്തിയുള്ള പുതിയ ബന്ധത്തിന് തുടക്കം കുറിക്കാനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി.
ബഹുമുഖ വേദിയിലൂടെയല്ലാതെ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ഇന്ത്യയുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. അതേസമയം, ഇന്ത്യയുമായുള്ള ബന്ധത്തിൽ അമിതമായ ഉത്കണ്ഠയും ശ്രദ്ധയും നൽകുന്ന രീതിയിൽ നിന്ന് ബംഗ്ലാദേശ് പുറത്തുകടക്കണമെന്നും സന്തുലിതമായി സമീപിക്കേണ്ടതുണ്ടെന്നും ഹുമയൂൺ കബീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള വിശാലമായ ഇടപെടലിന്റെ ഭാഗമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയോടുള്ള അമിത താല്പര്യം നമ്മൾ ഉപേക്ഷിക്കണം. ഇന്ത്യയെന്നത് മറ്റൊരു രാജ്യം മാത്രമാണ്. അവരുമായി നല്ല ഉഭയകക്ഷി ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഇന്ത്യയിൽ നിന്നാണെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങളുടെ സ്വന്തം ഭക്ഷണം കഴിക്കുക?" - ഹുമയൂൺ കബീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2024 ഓഗസ്റ്റിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഷളായിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുത്തിരുന്നില്ല. വ്യക്തിഗതമായി ക്ഷണിക്കാതെ ബിംസ്റ്റെക് അധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ താരിഖ് റഹ്മാനെ ക്ഷണിച്ചതെന്നായിരുന്നു ഇതുസംബന്ധിച്ച് ബംഗ്ലാദേശിന്റെ മറുപടി.
Content Highlights: Bangladesh wants to reset bilateral relations with India, moving past the diplomatic tensions from Sheikh Hasina's era., State Minister for Foreign Affairs Humayun Kabir emphasized balanced diplomatic engagement with India., Bangladesh aims to pursue direct bilateral talks rather than relying solely on multilateral forums.