പുതിന്‍റെ വിമർശകൻ അലക്‌സി നവാല്‍നിക്ക് 19 കൊല്ലം കൂടി തടവ് ശിക്ഷ

അലക്‌സി നവാല്‍നി: Photo: AP
അലക്‌സി നവാല്‍നി: Photo: AP

മോസ്‌കോ: ജയില്‍ശിക്ഷ അനുഭവിക്കുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിയ്ക്ക് 19 കൊല്ലംകൂടി അധികതടവ്. നവല്‍നിയ്ക്ക് 20 കൊല്ലം കൂടി തടവുശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഏറ്റവും വലിയ വിമര്‍ശകനെ നിശബ്ദനാക്കാനുള്ള ഏറ്റവും ഒടുവിലത്തെ നീക്കമാണ് വെള്ളിയാഴ്ചത്തെ കോടതിവിധിയെന്ന് നവാല്‍നിയുടെ അനുയായികൾ ആരോപിച്ചു.

വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം എന്നിവയ്ക്ക് ഒമ്പത് കൊല്ലത്തെ ജയില്‍ശിക്ഷയും പരോള്‍ ലംഘനത്തിന് രണ്ടരക്കൊല്ലത്തെ ശിക്ഷയും അനുഭവിക്കുകയാണ് നവാല്‍നി. ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഭീകരവാദം തുടങ്ങിയ തീവ്രമാായ കുറ്റകൃത്യങ്ങളാണ് നവാല്‍നിയുടെ മേല്‍ തുടര്‍ന്ന് ചുമത്തിയിട്ടുള്ളത്. പരമാവധി ശിക്ഷ നവാല്‍നിയ്ക്ക് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. റഷ്യന്‍ നിയമചരിത്രത്തില്‍ ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷാകാലാവധിയാണ് 47-കാരനായ നവാല്‍നിയ്ക്ക് ലഭിച്ചിരിക്കുന്നത്. 

മോസ്‌കോയ്ക്ക് കിഴക്കുള്ള ഒരു പീനല്‍ കോളനിയില്‍ നടന്ന വിചാരണയില്‍ പങ്കെടുക്കാന്‍ നവാല്‍നി എത്തിച്ചേരുന്ന വീഡിയോദൃശ്യം പുറത്തുവന്നിരുന്നു. കറുത്ത ജയില്‍വസ്ത്രമണിഞ്ഞ് കൈകെട്ടി നിന്ന് വിധിപ്രസ്താവം കേള്‍ക്കുന്ന നവാല്‍നിയെ വീഡിയോയില്‍ കാണാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിന്റേയും റഷ്യന്‍ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്‍നി പുതിന് കൂടുതല്‍ തലവേദനയായി. തുടര്‍ന്ന് വിവിധ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും നവാല്‍നി പുതിനെതിരെവിമര്‍ശനം തുടരുകയും ഇദ്ദേഹത്തിന് ജനപിന്തുണയേറുകയും ചെയ്തു. 2020-ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

Content Highlights: Alexei Navalny Handed 19 More Years In Prison, Vladimir Putin, Russia