സാഗര ഗർജനത്തിന്റെ ഒരു നൂറ്റാണ്ട്; സുകുമാർ അഴീക്കോടിന് ജന്മശതാബ്ദി

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ദിനമാണിന്ന്. അദ്ദേഹത്തിന്റെ പ്രസംഗത്തെ 'സാഗര ഗർജ്ജന' മെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പ്രസംഗത്തിന്റെ എക്കാലത്തെയും കുലപതിമാരിൽ ഒരാളായ സുകുമാർ അഴീക്കോടിന്റെ ശബ്ദം മുഴങ്ങാത്ത, വാക്കുകൾ കടന്നെത്താത്ത സ്ഥലങ്ങളും പ്രദേശങ്ങളും കേരളത്തിലുണ്ടാകില്ല. ഒരു ദിവസം തന്നെ മൂന്നും നാലും പ്രസംഗങ്ങൾ വിവിധ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം നടത്തിയിരുന്നു. 'മിതം ചസാരം ച വചോഹി വാഗ്മിത' എന്നതാണ് പ്രഭാഷണത്തിന്റെ നിർവ്വചനം. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അഴീക്കോട്. പറയാനുള്ളത് ഏറ്റവും ശക്തമായി പറയുകയും അത് സദസ്സിൽ അനുരണനം സൃഷ്ടിക്കുകയും ചെയ്യുന്ന ശൈലി. മിനുസമുള്ള വാക്കുകൾക്കൊപ്പം പരുക്കൻ പ്രയോഗങ്ങളും ചേർത്ത് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുമായി അഴീക്കോട് വേദികളിൽ കത്തിക്കയറി. ചിലപ്പോൾ പ്രതിയോഗിയായി രാഷ്ട്രീയക്കാരും മറ്റു ചിലപ്പോൾ വില്ലൻ സ്ഥാനം സാഹിത്യ- സാംസ്‌കാരിക രംഗത്തുള്ളവർക്കും ലഭിച്ചു. പലപ്പോഴും അജ്ഞാതശത്രുവിനെ വാക്ശരങ്ങൾ എയ്ത് കീഴടക്കുകയും ചെയ്തു. ഏതു രീതിയിലായാലും സദസ്സ് നെഞ്ചേറ്റിയതായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. എഴുത്തിലും പ്രസംഗത്തിലും വാക്കിന്റെ പൊരുളറിഞ്ഞ്, ബലമറിഞ്ഞ്, പ്രസക്തമായി പ്രയോഗിച്ച ഉൽപ്പതിഷ്ണുവായിരുന്നു അദ്ദേഹം.
സുകുമാർ അഴീക്കോടിന്റെ അഭാവവും പ്രഭാവവും ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലം തന്നെയാണിത്. ഇന്ന് നടക്കുന്ന രാഷ്ട്രീയ പൊറാട്ട് നാടകത്തെയും തിരഞ്ഞെടുപ്പിന്റെ സുനാമിയേയും അദ്ദേഹം എങ്ങനെ കാണുമായിരുന്നു, എന്തു പറഞ്ഞു പ്രതികരിക്കുമായുന്നു എന്ന് ചിന്തിക്കുമ്പോഴാണ് പകരം വെയ്ക്കാനില്ലാത്ത ആ വ്യക്തിപ്രഭാവം നമ്മുടെയുള്ളിൽ നിറയുക. എം.എൻ. വിജയൻ, എം.കെ. സാനു, എം.ടി., എം. കൃഷ്ണൻനായർ, എം. ലീലാവതി തുടങ്ങിയവരെല്ലാം നല്ല പ്രഭാഷകർ തന്നെയെങ്കിലും അഴീക്കോടിനെപ്പോലെ രാഷ്ടീയവും സംസ്‌കാരവും കലയും സാഹിത്യവും ഒരേപോലെ കൈകാര്യം ചെയ്തത് അദ്ദേഹം മാത്രമായിരുന്നു.
Content Highlights: Celebration of Sukumar Azhikode's centenary birth anniversary., Renowned for his 'Sagara Garjjanam' (oceanic roar) style of public speaking., Author of the iconic philosophical work 'Thathvamasi'., Known for his fearless literary criticism and intellectual integrity., Refusal of the Padma Shri award, highlighting his anti-establishment stance.