മാക്രോണിന്റെ കൈവിട്ട കളി പാളിയോ? ഞെട്ടിച്ച് ലെ പെന്നിന്റെ മുന്നേറ്റം; ഫ്രാന്‍സ് വലത്തോട്ടോ?

കാലാവധി അവസാനിക്കുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനം തിരിച്ചടിച്ചുവോ? ആദ്യ റൗണ്ട് വോട്ടെടുപ്പ് അതാണ് സൂചിപ്പിക്കുന്നത്. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ റെനൈസെന്‍സ് (Renaissance) പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, മാരിൻ ലെ പെ(Marine Le Pen)ന്നും ജോര്‍ദാന്‍ ബാര്‍ഡെല്ല(Jordan Bardella)യും നേതൃത്വംകൊടുക്കുന്ന തീവ്രവലതുപക്ഷ-കുടിയേറ്റ വിരുദ്ധപാര്‍ട്ടിയായ നാഷണല്‍ റാലി (National Rally) വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ജൂലായ് ഏഴിന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. കേവലഭൂരിപക്ഷമായ 289 സീറ്റുകള്‍ക്ക് അടുത്ത് അവര്‍ എത്തിയേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെവന്നാല്‍ രണ്ടാംലോകയുദ്ധത്തിനുശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തുന്ന ആദ്യ തീവ്രവലതുകക്ഷിയായിരിക്കും നാഷണല്‍ റാലി.
2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇമ്മാനുവല്‍ മാക്രോണിന് 2027 വരെ കാലാവധിയുണ്ടെങ്കിലും ആര്‍.എന്‍ അധികാരത്തിലെത്തുന്നത് മാക്രോണിന്റെ വലിയ പരാജയം തന്നെയാണ്. ജനവികാരം മാക്രോണിന് അനുകൂലമല്ലെങ്കിലും അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ഇതിനകം വ്യക്തത വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം തീവ്രവലതുപക്ഷത്തെ പ്രതിരോധിക്കേണ്ടതുമുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുമുണ്ട്. ഒപ്പം രണ്ടാംവട്ടത്തില്‍ മാക്രോണും സഖ്യക്ഷികളും പ്രചാരണം ഊര്‍ജിതമാക്കി രംഗത്തിറങ്ങിയിട്ടുമുണ്ട്. പക്ഷേ, എന്തിനാണ് ഇമ്മാനുവല്‍ മാക്രോണ്‍ പെട്ടന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്? മാക്രോണിന്റെ ആ തീരുമാനം ആര്‍ക്ക് ഗുണം ചെയ്തു? എന്തായിരിക്കും ഫ്രാന്‍സിന്റെയും മാക്രോണിന്റെയും ഭാവി?
Content Highlights: French election 2024, Who will win in National Assembly