വിസ്ഡം നേതാവിനെതിരായ കേസ്: തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തരമന്ത്രിയുടെ അടിയന്തര ഉത്തരവ്

#മാതൃഭൂമി ന്യൂസ്
അബ്ദുള്ള ബാസിൽ | Photo: Facebook/Abdulla Basil CP
അബ്ദുള്ള ബാസിൽ | Photo: Facebook/Abdulla Basil CP

തിരുവനന്തപുരം: ചാനൽ അവതാരകയുടെ പരാതിയിൽ വിസ്ഡം വിദ്യാർത്ഥി സംഘടന നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസിലെ തുടർനടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. കേസിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസിന് ഈ നിർദ്ദേശം നൽകിയത്.

ബാസിലിനെതിരെ എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയെ വിമർശിച്ച് ബാസിൽ ചെയ്ത വീഡിയോയുടെ സ്വാധീനത്താൽ ആളുകൾ തനിക്കെതിരെ ഭീഷണി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചാനൽ അവതാരക നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്.

ബാസിൽ അബ്ദുള്ളയ്‌ക്കെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. പോലീസിൽ മുൻ പിണറായി ഭരണകാലത്തെ ബാധ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നാണ് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് നേതാക്കളായ ജിന്റോ ജോണും റിജിൽ മാക്കുറ്റിയും പോലീസിന്റെ നടപടിയെ ശക്തമായി എതിർത്തു. ചാനൽ ചർച്ചയ്ക്കിടയിൽ ഉയർന്നുവന്ന ഇസ്ലാമോഫോബിയയെ തുറന്നുകാണിച്ചുകൊണ്ട് വളരെ കൃത്യമായ അക്കാദമികമായ സംവാദമാണ് ബാസിൽ മുന്നോട്ടുവെച്ചതെന്നും, എന്നാൽ ഇതിനെതിരെ ചാനലും റിപ്പോർട്ടർമാരും ചേർന്ന് ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു എന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിഷേധം കടുത്തതോടെയാണ് ഒടുവിൽ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചത്.

ഇതോടൊപ്പം, മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.ജി.പി. പി. വിജയനാണ് ഈ പരാതിയിന്മേലുള്ള അടിയന്തര അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്.