'രാജിവെക്കില്ല, നിയമസഭയിൽ നടുപക്ഷത്ത് ഇരിക്കും'; എൽഡിഎഫ് വിടുന്നെന്ന് സൂചന നൽകി അൻവർ

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച ഇടത് എംഎല്‍എ പി.വി.അന്‍വര്‍, താന്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി. സിപിഎം ആവശ്യപ്പെട്ടാലും അത് നടക്കാന്‍ പോകുന്നില്ലെന്നും ആ പൂതിവെച്ച് ആരും നടക്കേണ്ടതില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
എൽഡിഎഫ് വിടുന്നുവെന്ന സൂചനയാണ് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അൻവർ നൽകിയത്. താന്‍ എപ്പോഴും പൂര്‍ണസ്വതന്ത്രനാണെന്നും നിയമസഭയില്‍ ഇടതിനും വലതിനും ഇടയില്‍ ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍ ഇരിക്കുമോ എന്ന ചോദ്യത്തിന് 'അവരേക്കാൾ ഉളുപ്പില്‍ ഞാന്‍ ഇരിക്കു'മെന്ന് അന്‍വര്‍ പറഞ്ഞു.
രാജിവെക്കുമോ എന്ന ചോദ്യത്തിന് അന്‍വറിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ആ പൂതിവെച്ച് ആരും നില്‍ക്കേണ്ട. ആ പിരാന്ത് എനിക്കില്ല. ഈ മൂന്നക്ഷരം ജനങ്ങള്‍ തന്നതാണ്. മരിച്ച് വീഴുന്നതുവരെ, ശേഷിക്കുന്ന ഒന്നേമുക്കാല്‍ കൊല്ലം എംഎല്‍എ ആയി ഞാനുണ്ടാകും. അതിനിടയില്‍ വേറെ എന്തെങ്കിലും സംഭവിച്ചാല്‍ അല്ലാതെ'.
അതേസമയം, സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നും നിലമ്പൂര്‍ എംഎല്‍എ അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം രാജിവെക്കുമോ എന്ന ചോദ്യത്തിന് കിട്ടിയതൊന്നും ഒഴിവാക്കില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
'സാധാരണ പാര്‍ലമെന്റി പാര്‍ട്ടി യോഗം നിയമസഭാ സമ്മേളനം കൂടുന്നതിന് തലേദിവസം ചേരും. അല്ലെങ്കില്‍ ആദ്യദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും. എല്‍ഡിഎഫ് യോഗവും സിപിഎം യോഗവും ഉണ്ടാകും. അവിടെ എന്ത് പറയാനാണ്. ഇങ്ങോട്ടേക്ക് കാര്യങ്ങള്‍ പറയും. ഞാൻ ഒന്നുരണ്ട് തവണ കാര്യങ്ങള്‍ പറഞ്ഞ്, അവിടെ നിര്‍ത്തി. അഞ്ച് മിനിറ്റോ ഏറിയാല്‍ പത്ത് മിനിറ്റോ ഉണ്ടാകും. അതില്‍ കൂടില്ല. ഞാനിനി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ഉണ്ടാകും. നിയമസഭയില്‍ എനിക്ക് ഇരിക്കാന്‍ ഒരു തടസ്സവുമില്ല', അന്‍വര്‍ പറഞ്ഞു.
നിയമസഭയിൽ യുഡിഎഫ്-എല്‍ഡിഎഫ് പക്ഷത്തല്ലാതെ നടുപക്ഷത്ത് സീറ്റ് നല്‍കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുടെ പേര് പറയുകയാണെങ്കില്‍ എഴുതാന്‍ ബുക്കുതന്നെ വേണ്ടിവരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ ഡിഎന്‍എ പരാമര്‍ശം വക്രീകരിച്ചതാണെന്നും അന്‍വര്‍ പ്രതികരിച്ചു. പൊളിറ്റിക്കല്‍ ഡിഎന്‍എ എന്നാണ് താന്‍ പറഞ്ഞത്, ബയോളജിക്കല്‍ ഡിഎന്‍എ പരിശോധിക്കണമെന്നല്ല. തനിക്ക് രാഹുലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ബഹുമാനമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
Content Highlights: Will not resign, even if CPM demands it-pv anvar nilambur left mla