ചക്ക തിന്നാൻ സ്ഥിരമായി കാട്ടാനയെത്തി, പേടിച്ച് പ്ലാവ് കാലിയാക്കി കർഷകൻ

വാണിയംപാറ: കൊമ്പഴ കിഴക്കൻ രാമൻചിറയിലും പടിഞ്ഞാറൻ രാമൻചിറയിലും രൂക്ഷമായ കാട്ടാനയാക്രമണം. പ്ലാവിലെ ചക്ക മുഴുവനായി വെട്ടിമാറ്റി കർഷകർ. കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ചയായി രാത്രി ജനവാസമേഖലയിലെത്തുന്ന ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പുളിക്കൽ റെജിയുടെ പറമ്പിലെ കടപ്ലാവ്, പത്തിലേറെ വാഴകൾ എന്നിവ ആന നശിപ്പിച്ചു.
റബ്ബർമരങ്ങളുടെ വേരുകൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. ഇതിനെത്തുടർന്ന് സമീപവാസിയായ പെരിഞ്ചേരി വീട്ടിൽ റെജി കാട്ടാനയെ ഭയന്ന് വീട്ടുമുറ്റത്തെ പ്ലാവിലെ നൂറിലധികം ചക്കകൾ വെട്ടിമാറ്റി. ഈ പ്ലാവിലെ ചക്ക തിന്നാനാണ് ആന സ്ഥിരമായി പ്രദേശത്തെത്തിക്കൊണ്ടിരുന്നത്.
പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കരുതെന്ന് വനംവകുപ്പധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.മുൻപ് ഇതിനു ശ്രമിച്ചപ്പോൾ കാട്ടാന ജനവാസമേഖലയിലേക്കാണ് ഓടിക്കയറിയത്.
'ഇപ്പോൾ ജീവിക്കാൻ തന്നെ പേടിയാണ്. അഞ്ചാറു കൊല്ലം മുൻപ് ഇതൊന്നും കേട്ടുകേൾവിയില്ലാത്ത സംഗതിയായിരുന്നു. റോഡിലൂടെ വാഹനം വരുന്ന സമയത്താണ് ആന വരുന്നതെങ്കിൽ വാഹനം തിരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ല. അടിയന്തരമായി എന്തെങ്കിലും നടപടി അധികൃതർ സ്വീകരിക്കണം. സന്ധ്യക്കുശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്'- പെരിഞ്ചേരി റെജി.
Content Highlights: Recurring wild elephant attacks in Vaniyampara residential areas., Farmers cutting down jackfruit trees to deter elephants from entering properties., Extensive damage reported to banana plantations and rubber tree roots., Forest department advises against using firecrackers to drive away elephants., Rising safety concerns for local residents after sunset.