വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശി മുങ്ങിമരിച്ചു; അന്ത്യം കൂട്ടുകാരികളുടെ കൺമുന്നിൽ

#സ്വന്തം ലേഖകൻ
പ്രിയങ്ക സാഹോ
പ്രിയങ്ക സാഹോ

വർക്കല: ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളായ മൂന്ന് യുവതികൾക്കൊപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന നാലുപേരും വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാൻ വർക്കലയിലെത്തിയത്. ഇടവ മാന്തറയിലെ ഹോംസറ്റേയിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ടാണ് കടലിൽ കുളിക്കാനെത്തിയത്. ബെംഗളൂരുവിൽ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർഥിനിയായിരുന്നു പ്രിയങ്ക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Content Highlights: 19-year-old Priyanka Sahoo from Odisha died in a drowning incident at Edava Beach, Varkala