വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കരികിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.  

വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. 

പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്. 

അപകടത്തിൽ പരിക്കേറ്റ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർയാത്രക്കാരായ വർക്കല സ്വദേശികൾക്കാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Content Highlights: Mother, Daughter Killed in Varkala Accident