കാഫിർ കേസ്: വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തത് ചോദ്യം ചെയ്ത് കോടതി

#സ്വന്തം ലേഖിക
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട്‌, പ്രതീകാത്മക ചിത്രം
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട്‌, പ്രതീകാത്മക ചിത്രം

കോഴിക്കോട്: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കാഫിർ  വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് കോടതി. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. 

കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാളി ഷാജി ഗ്രൂപ്പിൽ നിന്നും സ്ക്രീൻഷോട്ട് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേർത്തു. സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് റിബേഷ് മറുപടി പറഞ്ഞിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും നാളിതുവരെ ഇവരെ ആരേയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് വ്യാജ സ്ക്രീൻഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു. 

ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ട്. തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചുതന്നത് എന്ന് വെളിപ്പെടുത്താൻ തയ്യാറാകാത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണം. അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. 

വ്യാജ സ്ക്രീൻഷോട്ട് കേസിലെ കേസ് ഡയറി വെള്ളിയാഴ്ച പോലീസ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി ഉത്തരവിന് ശേഷം പോലീസ് ആകെ ചെയ്തത് ഫേസ്ബുക്കിന്റെ രേഖകൾ ഹാജരാക്കുന്നതിനായി കോടതിയിൽ ഒരു അപേക്ഷ കൊടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനായി ഒരു കത്ത് കൊടുക്കുകയും മാത്രമായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. 

മൂന്ന് ആഴ്ചക്കകം ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് വൈകിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച ആൾ ഈ സമൂഹത്തിൽ ഉണ്ടെന്നും അയാളെ കണ്ടെത്തൽ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അല്ലെങ്കിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ പ്രതി തുടരുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്. 

വടകര മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിൽ പരിപൂർണ വിശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കാഫിർ കേസിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കാഫിർ പ്രചരണം നടത്തിയവരെയും അത് സൃഷ്ടിച്ചവരെയും കണ്ടെത്തി അർഹമായ ശിക്ഷ പ്രതികൾക്ക് ഉറപ്പുവരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർ റിപ്പോർട്ടിനായി കേസ് ഡിസംബർ 20ലേക്ക് മാറ്റി.

കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കാസിം നല്‍കിയ ഹര്‍ജി, പോലീസിനെയോ കീഴ്ക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കാസിം അഭിഭാഷകന്‍ മുഖേന വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കാസിമിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയത്. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം. അനുകൂല സൈബര്‍ കൂട്ടായ്മകളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കി. വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവുള്‍പ്പെടെ ഇതില്‍പ്പെട്ടിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് കാസിമിന്റേതെന്നപേരില്‍ കാഫിര്‍ പരാമര്‍ശം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരായിവന്നത്. എല്‍.ഡി.എഫിന്റെ പരാതിപ്രകാരം കാസിമിനെതിരേ കേസെടുത്തു. സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന യൂത്ത് ലീഗ് പരാതിയിലും കേസ് രജിസ്റ്റര്‍ചെയ്തു.

Content Highlights: Vadakara Judicial First Class Magistrate Court questions police action in kafir case