കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ. രാജു ബോർഡംഗം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു. നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13-ന് അവസാനിക്കും. 14-നാണ് കെ. ജയകുമാറും കെ. രാജുവും ചുമതലയേല്‍ക്കുക. ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും പൊതുസ്വീകാര്യനുമായ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതുവഴി ജനങ്ങളുടെ ആശങ്കകള്‍ക്ക് ശമനമാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
Content Highlights: Travancore Devaswom Board President Appointed: K. Jayakumar Takes Charge