തൃശ്ശൂർപ്പൂരം കലക്കൽ: ADGP-യുടെ ഭാഗത്തുനിന്ന്‌ വീഴ്ച; സെൻട്രൽ വിജിലൻസ് മാന്വൽപ്രകാരം സസ്പെൻഷൻ സാധ്യത

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ | ഫോട്ടോ: ജി.ശിവപ്രസാദ് \ മാതൃഭൂമി
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ | ഫോട്ടോ: ജി.ശിവപ്രസാദ് \ മാതൃഭൂമി

കൊച്ചി: സെൻട്രൽ വിജിലൻസ് കമ്മിഷന്റെ വിജിലൻസ് മാന്വൽ പ്രകാരം എ.ഡി.ജി.പി. അജിത്‌കുമാറിന് സസ്പെൻഷൻ ലഭിക്കാൻ സാധ്യത. ജനങ്ങൾക്കുമുന്നിൽ സർക്കാരിന് ദോഷമുണ്ടാക്കുംവിധം പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ അന്വേഷണം നടക്കുമ്പോൾത്തന്നെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് മാന്വൽ സർക്കാരിന് അധികാരം നൽകുന്നുണ്ട്.

പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ വീഴ്ച ബോധ്യപ്പെടുന്നുണ്ടെങ്കിൽ അന്വേഷണം പൂർത്തിയാകുംമുൻപേ സസ്പെൻഷൻ നടപടിയിലേക്ക് പോകാമെന്നും വിജിലൻസ് മാന്വൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെടുന്നുണ്ടെങ്കിൽ അന്വേഷണം നടക്കുമ്പോൾത്തന്നെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാമെന്നും വിശദീകരിക്കുന്നു.

തൃശ്ശൂർപ്പൂരം കലക്കൽ പ്രശ്നത്തിൽ എ.ഡി.ജി.പി.യുടെ ഭാഗത്തുനിന്ന്‌ വീഴ്ചയുണ്ടായതായി ഡി.ജി.പി.റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നിട്ടും നടപടിയില്ലാത്തതിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്താണ് വീഴ്ചയെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ്. എ.ഡി.ജി.പി. തൃശ്ശൂരിലുണ്ടായിട്ടും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് ഡി.ജി.പി. ചൂണ്ടിക്കാണിച്ചത് പരിശോധനയുടെ ഭാഗമായിട്ടല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തുന്ന ഗുരുതര വീഴ്ചയാണെങ്കിൽ സസ്പെൻഷൻ നപടി സ്വീകരിക്കാം. ഉത്തരവിൽ കാരണംപോലും ചൂണ്ടിക്കാട്ടേണ്ടതില്ല. ഇക്കാര്യം മൂന്നു മാസത്തിനകം ഉദ്യോഗസ്ഥനെ അറിയിച്ചാൽ മതിയെന്നും മാന്വലിൽ പറയുന്നു.

Content Highlights: thrissur pooram controversy central vigilance manual