'ആകാശപാതയോടുളള അവഗണന ഊരാളുങ്കലിനെ പണി ഏൽപ്പിക്കാത്തതിനാൽ; ബോധപൂര്‍വം തകര്‍ക്കാൻ ശ്രമിക്കുന്നു'

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | Photo: Mathrubhumi
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | Photo: Mathrubhumi

കോട്ടയം: ആകാശ പാതയുടെ മേൽക്കൂര പൊളിച്ചുമാറ്റണമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആകാശ പാത പൊളിച്ചു മാറ്റാനായി സര്‍ക്കാര്‍ ഓരോ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഊരാളുങ്കലിന് ആകാശ പാതയുടെ പണി നല്‍കാമോയെന്ന് അനൗദ്യോഗികമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചോദിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി

'സര്‍ക്കാരിന് എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ അത് നീതിയാണോയെന്ന് പരിശോധിക്കണം. ഇതിന്റെ കേസ് ഹിസ്റ്ററി പരിശോധിക്കുകയാണെങ്കില്‍ 2016ല്‍ പാതയുടെ പണി ആരംഭിച്ചതാണ്. അതിന് മുന്‍പ് 2015ല്‍ എഎസും ടിഎസും കൊടുത്ത കേസാണിത്. എഎസും ടിഎസും കൊടുത്ത് നിയമപരമായി ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചു. ആ ഏജന്‍സി ടെന്റര്‍ വിളിച്ച് പുറത്തൊരു വര്‍ക്ക് കൊടുത്ത് ആ വര്‍ക്കിന്റെ 50 ശതമാനം  പൂര്‍ത്തിയാക്കി. അതിന് ശേഷം അവര്‍ ചെയ്ത പണിക്കുള്ള ശമ്പളവും വാങ്ങി. ഇപ്പോള്‍ പറയുന്നു ഇത് നയപരമായ പ്രശ്‌നമാണെന്ന്. ഈ അപ്രായോഗികത ഇപ്പോഴല്ല പറയേണ്ടത്'. - തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്  കോടതി നല്‍കിയ നിര്‍ദേശങ്ങളില്‍ ഉത്തരമില്ലെന്നും കോടതിക്ക് പുറത്താണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു

'കോടതിയില്‍ നടക്കുന്ന ഈ കേസ് കോടതിയെ അറിയിക്കാതെ പുറത്താണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. കോടതിയില്‍ നിന്ന് ഏഴു പ്രാവശ്യം ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ വന്നിരുന്നു. ആ നിര്‍ദേശങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ല. ബോധപൂര്‍വ്വം ഇത് തകര്‍ക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്'. - തിരുവഞ്ചൂര്‍ പറഞ്ഞു

കോട്ടയം ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചവിട്ടിപിടിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ചില പണികളെങ്കിലും പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റ്‌കോയ്ക്ക് പകരം ഊരാളുങ്കലിനെ ഏല്‍പ്പിക്കാത്തതിനാലാണ് ഈ സര്‍ക്കാര്‍ ആകാശ പാതയെ തകര്‍ക്കാന്‍ നോക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

'ഇതിന്റെ പണി ഊരാളുങ്കലിന് കൊടുക്കാമോയെന്ന് അനൗദ്യോഗികമായി അവര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഏജന്‍സി ഏതായാലും പണിതീര്‍ക്കുകയെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം എന്നാല്‍ ആദ്യം തന്നെ കിറ്റ്‌കോയെ ഏല്‍പ്പിച്ച പണി എങ്ങനെയാണ്  ഊരാളുങ്കലിനെ ഏല്‍പ്പിക്കുന്നത്. കിറ്റികോയ്ക്ക് പാര്‍ട്ട് പേയ്‌മെന്റ് നടത്തി പകുതിക്ക് ശേഷം ഊരാളുങ്കലിന് കൊടുക്കണമെന്ന് പറയുന്നത് ശരിയല്ല. ഊരാളുങ്കലിലെങ്കില്‍ ഇല്ലെങ്കില്‍ ഇത് പൊട്ടിച്ചുകളയുമെന്ന നിലപാടാണ് സര്‍ക്കാരിന്. കോട്ടയം പട്ടണത്തോട് അനീതി കാണിക്കരുത്. ബലമില്ലെന്ന് പറയുന്നത് വരെ പരിശോധന നടത്തുകയെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്. ഒന്‍പത്‌ കൊല്ലമായി ഒരു ലിറ്റര്‍ പെയിന്റെ പോലും അടിക്കാത്ത ആ സാധനം അതുപോലെ തന്നെ നില്‍ക്കുന്നുണ്ട്. അടിത്തൂണുകളെ കുറിച്ച് ഇപ്പോഴും ആക്ഷേപമില്ല. ഓണം വരാനൊരു മൂലം വേണ്ടേയെന്ന് പറഞ്ഞത് പോലെ പൊളിക്കാനായി കാരണം കണ്ടെത്തുകയാണ് സര്‍ക്കാര്‍'. തിരുവഞ്ചൂര്‍ നിലപാട് വ്യക്തമാക്കി

Content Highlights: Thiruvanjoor radhakrishnan about kottayam skywalk issue