'ശിവശങ്കറിനെ അവരങ്ങ് പൂട്ടും, കേരളത്തിലെ ഏറ്റവും വലിയസമ്പന്നന്‍ പിണറായി'; സ്വപ്ന-ഷാജ് കിരണ്‍ ശബ്ദരേഖ

സ്വപ്ന സുരേഷ്, ഷാജ് കിരൺ
സ്വപ്ന സുരേഷ്, ഷാജ് കിരൺ

പാലക്കാട്: ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് യുഎസിലേക്ക് കടത്തിയെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഈ ശബ്ദരേഖയില്‍ ഉണ്ട്. സ്വപ്നയും ഷാജും സംസാരിക്കുന്നതിനിടെ, ഷാജ് മറ്റൊരാളോട് സംസാരിക്കുന്നതും കേള്‍ക്കാം. എന്നാല്‍ അത് ആരാണെന്ന സ്വപ്നയുടെ ചോദ്യത്തിന് ഷാജ് മറുപടി നല്‍കുന്നില്ല. 

സ്വപ്നയുടെ അഭിഭാഷകനും ഉടന്‍ കേസിലെ പ്രതിയാകുമെന്ന് ഷാജ് പറയുന്നത് കേള്‍ക്കാം. അഭിഭാഷകനും പ്രതിയാകുമോ, എന്തിന്- എന്ന സ്വപ്നയുടെ ചോദ്യത്തിന് അയാളെ ഗൂഢാലോചന കേസിലെ പ്രതിയാക്കുമെന്നാണ് ഷാജിന്റെ മറുപടി. ഇന്ന് വൈകുന്നേരത്തോടെ നികേഷ് വരുമെന്നും ഷാജ് പറയുന്നുണ്ട്.

മണ്ടത്തരത്തിന് പോകുന്ന സമയത്ത് ഒന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ എന്ന് ഷാജ് ചോദിക്കുമ്പോള്‍, മുന്‍പും 164 കൊടുത്തിട്ടുണ്ട് അതില്‍ എന്താണ് മണ്ടത്തരമെന്നാണ് സ്വപ്നയുടെ മറുചോദ്യം. 164 സ്റ്റേറ്റ്മെന്റ് കൊടുത്തതിലല്ല മണ്ടത്തരം, ശേഷം വെളിയില്‍വന്ന് പറഞ്ഞതിലാണ് മണ്ടത്തരമെന്നും ഷാജ് പറയുന്നു. 

ശബ്ദരേഖയില്‍നിന്നുള്ള ഭാഗങ്ങള്‍-

സ്വപ്ന: ഞാന്‍ മീഡിയയെ അഡ്രസ് ചെയ്തിട്ടല്ലേ 'യു'വിനെ കാണാന്‍ തൃശ്ശൂര്‍ക്ക് കെട്ടിയെടുത്തത്. അന്നേരം യു കയ്യടിച്ച് സൂപ്പര്‍ എന്ന് പറഞ്ഞു. യുവിന്റെ അച്ഛനും സപ്പോര്‍ട്ട് ചെയ്തത് എന്തിന്. കാക്കു എന്നെ സപ്പോര്‍ട്ട് ചെയ്തത് എന്തിന്. ഞാന്‍ വല്ല ചീത്തയും വിളിച്ചുപറയും കേട്ടല്ലോ.

ഷാജ് കിരണ്‍: സപ്പോര്‍ട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായോ. ചെയ്തത് ചെയ്തുപോയി. ഇനി അതിനെ സപ്പോര്‍ട്ട് ചെയ്യുക അല്ലെങ്കില്‍... 

സ്വപ്ന: അങ്ങനെയൊന്നുമല്ല ഭയങ്കര പ്രചോദനം തന്നെ ആയിരുന്നു. യു മേഡ് മി വെരി ഹാപ്പി. യു സെഡ് വെരി ഗുഡ്.

ഷാജ് കിരണ്‍: ഇപ്പോഴും യുവിനെ ഹാപ്പിയാക്കി തന്നെയാ ഞാന്‍ നിര്‍ത്തുന്നേ. ആന്നോ..

സ്വപ്ന: അല്ല, പക്ഷെ ഇന്നലെ മുതലല്ലേ കുറ്റം പറയുന്നേ. മിനിയാന്ന് സംസാരിച്ചിട്ട് കെട്ടിയെടുത്തപ്പോ വന്നതും നിങ്ങളുടെ അടുത്തല്ലേ

ഷാജ് കിരണ്‍: എന്റെ പ്രശ്നം അതൊന്നുമല്ല. ഒരു അറസ്റ്റുണ്ടായി. യുവിനെ പിടിച്ച് കുറച്ചുദിവസം അകത്തിട്ടു. ഞാന്‍ അകത്തുപോയാലും കുഴപ്പമൊന്നുമില്ല. യുവിനെ പിടിച്ച് അകത്തിട്ടാല്‍ പിന്നെ ഞാനെങ്ങനെ യുവിനെ കാണും. 

സ്വപ്ന: എന്നെപ്പിടിച്ച് അകത്തിട്ടാല്‍ നിങ്ങള്‍ എനിക്കു ബിസ്‌കറ്റും വെള്ളവും കൊണ്ടു വരണം. എന്റെ കാക്കുവിനെയും വിടണം.

ഷാജ് കിരണ്‍: എടി മണ്ടൂ, എടി മണ്ടീ, മണ്ടന്‍ കൊണാപ്പീ... ഒരു മണ്ടിയെ ആണല്ലോ ദൈവമേ നീ കൊണ്ടുതന്നത്...

സ്വപ്ന: എന്തെന്ന് പറ.. എന്നെ അപ്പോ വെളിയില്‍ കാണിക്കില്ലേ.. അതോ കൊന്നുകളയുമോ. ഐ ഡോണ്‍ട് അണ്ടര്‍സ്റ്റാന്‍ഡ്. എനിക്ക് ഇവിടത്തെ കാര്യങ്ങളൊന്നും അറിയില്ല
 
ശബ്ദരേഖയുടെ മറ്റൊരു ഭാഗത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുറിച്ചും പരാമര്‍ശമുണ്ട്. സ്വപ്നയും മറ്റു രണ്ടു പുരുഷന്മാരുടെയും ശബ്ദമാണ് ഈ ഭാഗത്തുള്ളത്. ഇതില്‍ ഒരു പുരുഷന്‍ മറ്റേയാളെ ഷാജി എന്നാണ് വിളിക്കുന്നത്. അയാള്‍ ഇങ്ങനെ പറയുന്നുണ്ട്:

നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഒരു കാര്യം നടക്കും. ലൈഫ് മിഷനിലും മറ്റേതിലും എല്ലാം ശിവശങ്കറിനെ അവരങ്ങ് പൂട്ടും. ശിവശങ്കറില്‍ എത്തി സ്റ്റോപ്പായാല്‍ പിന്നെ കുഴപ്പമില്ലല്ലോ ആലോചിച്ച് നോക്ക്. ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാന്നുവെച്ചാല്‍ പിണറായി വിജയനാണ്. സെന്‍ട്രല്‍ ഐ.ബിയുടെ ഒരു നോട്ടീസ് വന്നിട്ടുണ്ട്. കേരളത്തില്‍നിന്ന് പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ഏറ്റവും കൂടുതല്‍ യു.എസിലേക്ക് കടത്തിയിരിക്കുന്നത് ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അങ്ങനെയാണ് എഫ്.സി.ആര്‍.എ. വയലേഷന്‍ ഉണ്ടായിരിക്കുന്നത്, എന്നു പറയുന്നതും ശബ്ദരേഖയിലുണ്ട്. 

നൗ അവരുടെ ഏറ്റവും വലിയ ശത്രു ഷാജിയാണെന്ന് സ്വപ്ന പറയുമ്പോള്‍, അത് കുഴപ്പമൊന്നുമില്ല. എന്റെ പ്രശ്നമൊക്കെ ഞാന്‍ സോള്‍വ് ചെയ്തോളാമെന്നാണ് ഷാജിന്റെ മറുപടി.

.......................................

-സ്വപ്നയും ഷാജും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തില്‍നിന്ന്-

സ്വപ്ന- എന്തു ചെയ്യണമെന്ന് പറഞ്ഞുതരൂ

ഷാജ്- 15 മിനിറ്റ് സമയം എനിക്ക് താ. ഞാന്‍ തിരിച്ചുവിളിക്കാം 

സ്വപ്ന- പ്ലീസ്, പ്ലീസ് ഞാന്‍ സരിത്തിന്റെ അടുത്ത് ഒന്നും പറയാന്‍ പോണില്ല. പറയുന്നതിന്റെ കാര്യമല്ല.  ഞാന്‍ പറഞ്ഞല്ലോ ഞാന്‍ അതിനെക്കാള്‍ ധര്‍മ്മസങ്കടത്തിലാ. 

ഷാജ്-ഒരു അഞ്ച് മിനിറ്റ് സമയം താ, സിനിമയിലൊക്കെ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ഇത് ഹീറോയിസമല്ല. റിയാലിറ്റിയിലേക്ക് ഇതുവരെ വന്നിട്ടില്ല. ഈ പീഡനം കൊണ്ട് നിങ്ങള്‍ക്ക് എന്തേലും കാര്യമുണ്ടോ. എല്ലാവര്‍ക്കും പ്രശ്‌നങ്ങളില്ലേ. എന്താണ് ഇതില്‍ നിങ്ങള്‍ നേട്ടം കാണുന്നത്. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നു, അല്ലെങ്കില്‍ കീഴടങ്ങണം. വെറുതെ കീഴടങ്ങാതെ നല്ലൊരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം.

സ്വപ്ന- ആരില്‍ നിന്ന് വാങ്ങിക്കാന്‍. ആരെ അറിയാം നമുക്ക്. സത്യം പറ. എമൗണ്ട് വാങ്ങിക്കാന്‍ ആരെ അറിയാം.

ഷാജ്- ഇതിപ്പോ, നിങ്ങള്‍ പറഞ്ഞിട്ട് ആര്‍ക്കാ ഡാമേജ് ഉണ്ടായത്. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് ജയിലില്‍ പോയി. നിങ്ങള്‍ അതിനൊരു കോംപന്‍സേഷന്‍ വാങ്ങിക്കണം. ഞാന്‍ ഒന്ന് ചോദിക്കട്ടെ നിങ്ങളെ വെച്ച് വേറെ ഒരാള്‍ പൈസ മേടിച്ചുകൊണ്ടുപോകും. നിങ്ങളെ വെറുതെ ബലിയാടാക്കികൊണ്ടു നടക്കുന്നുവെന്നെ ഉള്ളൂ

സ്വപ്ന- രാവിലെ മുതല്‍ പറയുന്നത് ഇതാണ്. നമ്മളെ വച്ച് ആരോ പൈസ വാങ്ങുന്നുവെന്ന്.

ഷാജ്- ഇന്നലെ രാത്രിവരെ നിങ്ങളാണ് ഇത് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതിയെ ഇന്ന് രാവിലെയാണ് അതല്ല എന്ന് മനസ്സിലായെ. ഇപ്പോ എഡിജിപി വിളിച്ചില്ലെ. വാ, പോയി അദ്ദേഹത്തെ മീറ്റ് ചെയ്യൂ.

സ്വപ്ന- ഷാജ് പറയുന്നു നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ വേണ്ടി ഷാജി ഓള്‍റെഡി വര്‍ക്ക് ചെയ്യുന്നു. അതിന് വലിയ പ്രൈസ് ടാഗ് ഒന്നുംപറഞ്ഞില്ല. എല്ലാവര്‍ക്കും കിട്ടി. എല്ലാവരും പോയി.

ഷാജ്- പോരാടിയിട്ട് എന്ത് നേടുന്നു. നാളെ രാവിലെ 10 മണിക്ക് അവിടെ എത്തിയാ പോരേ?

.....................

-ഇബ്രാഹിമും സ്വപ്നയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം-

ഇബ്രാഹിം-എല്ലാവരും പേടിച്ചോടുകാ. കുറച്ചുപണിയുണ്ട്. അത് കഴിഞ്ഞാല്‍ നിന്റെ കൂടെ ഞാന്‍ വരാം

ഇബ്രാഹിം- ആര്?

സ്വപ്ന- നികേഷ്. നികേഷ് ടെക്‌നിക്കിലി റിസ്‌ക്. ഇയാളെന്ന് പറഞ്ഞാല്‍ അറിയാല്ലോ

സ്വപ്ന- ആ ആ അറിയാം. അല്ല പക്ഷേ, നികേഷ് വരാന്ന് അല്ലേ പറഞ്ഞത്

(ഇബ്രാഹിം മറ്റൊരു കോളില്‍ എന്തോ സംസാരിക്കുന്നു)

സ്വപ്ന- ആരാ എന്തുവാ?

ഇബ്രാഹിം- അതൊന്നുമില്ല, പറഞ്ഞോ.

സ്വപ്ന- അല്ല, ഇവന്‍ ആരാ ഈ പീഡിപ്പിക്കുന്നെ. എന്നെകൊണ്ട് ടെന്‍ഷന്‍ അടിപ്പിക്കാതെ കേട്ടുകൊണ്ടിരിക്കുവല്ലേ കോണ്‍വര്‍സേഷന്‍.

ഇബ്രാഹിം- രാവിലെ മുതല്‍ കോള്‍ വന്നുകൊണ്ടിരിക്കുവാ. എന്തുവാ അവര്‍ക്ക് വേണ്ടേ. നിങ്ങളുടെ ആ വക്കീലില്ലേ. അവനും ഈ കേസിലെ പ്രതിയാകും.

സ്വപ്ന- ആയോ?

ഇബ്രാഹിം- ആവും

സ്വപ്ന- എന്തിന് അപ്പോ എനിക്ക് വക്കീല്‍ ഇനി ഇല്ലേ?

ഇബ്രാഹിം- നികേഷ് നമ്മുടെ ഓഫീസിലേക്ക് ആയിരിക്കും വരിക. ഇന്ന് വരും. പേഴ്‌സണലായിട്ടായിരിക്കും മീറ്റ് ചെയ്യുക. ഞാനും നീയും ഷാജും മാത്രമേ ഉണ്ടാകൂ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നികേഷ് അവിടെ വരും. ഫോണ്‍ എടുത്തുകൊണ്ടുപോയാലും വിളിക്കണം. ഞാനാരാണ് എന്ന ചോദ്യമൊക്കെ വരും. അതിന് നീയാണ് മറുപടി പറയേണ്ടത്. 

സ്വപ്ന- ഞാന്‍ പറഞ്ഞോളാം, ഐപിസി പ്രകാരം എന്റെ സുഹൃത്തായി ഇരിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാകത്തില്ലല്ലോ.

........................

-ഷാജും സ്വപ്നയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലെ മറ്റൊരു ഭാഗത്തുനിന്ന്-

സ്വപ്ന- ഷാജിയെ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. എന്തു ചെയ്യണമെന്ന് പ്ലീസ് അഡൈ്വസ് മി. എന്നോട് അവര്‍ പറഞ്ഞതല്ലേ കേസെടുക്കില്ലെന്ന്. 

ഷാജ്- നാളെ ഉച്ചയ്ക്ക് 12.30 വരെ അറസ്റ്റ് ചെയ്യില്ല.

സ്വപ്ന- ഇന്നു രാത്രി കേസെടുത്തു എന്ന് പറയുന്നു. ഇന്നു രാത്രി അവരെന്നെ അറസ്റ്റ് ചെയ്താല്‍...

ഷാജ്- ഇന്ന് രാത്രി അറസ്റ്റ് ചെയ്യില്ല. നാളെ ഉച്ചവരെ കാത്തിരിക്ക്. 

സ്വപ്ന- നിങ്ങള്‍ നാളെ രാവിലെ പത്ത് മണിക്ക് ഇവിടെ എത്തില്ലേ?

ഷാജ്- ഞാന്‍ രാവിലെ പത്തുമണിക്ക് എത്തുന്നതിനു മുന്‍പായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, എനിക്ക് ഉറപ്പില്ല. ഞാന്‍ പറയുന്നത് കേള്‍ക്ക്. വക്കീലിനോട് മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യം ചോദിച്ചോ?

സ്വപ്ന- ഞാന്‍ ചോദിച്ചു, അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു, അറസ്റ്റ് ചെയ്യട്ടെ അറസ്റ്റ് ചെയ്തിതിന് ശേഷം മതിയല്ലോ എന്ന്. എന്താ അതിന്റെ അര്‍ഥം?

ഷാജ്- അറസ്റ്റ് ചെയ്തതിന് ശേഷം മതിയല്ലോന്ന് അല്ലേ? മനസ്സിലായല്ലോ, മനസ്സിലായല്ലോ മുത്തിന്.

സ്വപ്ന- അതുകൊണ്ടല്ലേ ഞാനിപ്പോ ഷാജിയെ വിളിച്ചത്. 

ഷാജ്- ധീരപരിവേഷത്തില്‍ ജയിലില്‍ പോണോ? സരിത്തുപോലും എന്നോട് തര്‍ക്കിച്ചിരുന്നല്ലോ. ശരത്തിനെ കൂടെ പിടിച്ചുനിര്‍ത്തുക. നിങ്ങള്‍ സ്പ്ലിറ്റ് ആയാല്‍ അത് ഇപ്പോ തന്നെ ബാധിക്കും. ഈ നിമിഷംവരെ കാക്കു വണ്ടി എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മനസ്സിലായോ? 

സ്വപ്ന- മനസ്സിലായി.

ഷാജ്- അതെ, അങ്ങനെ ചങ്ക് പോലങ്ങ് ഇരിക്കുക. 

സ്വപ്ന- നാളെ രാവിലെ അഥവാ സരിത്ത് എന്റെ കൂടെ നിന്നില്ലെങ്കിലും ഇവര് പറയുന്നതെല്ലാം ഞാന്‍ പറയാന്‍ തയ്യാറായാല്‍ പോരേ? 

ഷാജ്- തയ്യാറാവണമെന്ന് മാത്രമല്ല, അവന്‍ തൊടാന്‍ പോകുന്നത് എന്നേംകൂടാ. അത് മനസ്സിലാക്കിക്കോ. അതിപ്പോ ഒരുമിച്ച് ഫേയ്സ് ചെയ്യുക എന്നതു മാത്രമേ മാര്‍ഗമുള്ളൂ. കാക്കു വെളിയില്‍ നിക്കണം. എല്ലാംകൂടി അകത്തേക്ക് പോയാല്‍ ശരിയാകില്ല. ഗൂഢാലോചന ഉണ്ടോ എന്നറിയാനാണ് സരിത്തിന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയത്. 

സ്വപ്ന- ഷാജിക്കുകൂടി പ്രശ്നമായാല്‍ പിന്നെ ആരുണ്ട്? 

ഷാജ്- എനിക്കൊരു കാര്യം ഉറപ്പുതന്നാല്‍ മതി. സ്വപ്ന ഗൂഢാലോചന ഒന്നും നടത്തിയിട്ടില്ലല്ലോ? 

സ്വപ്ന- ഞാന്‍ നടത്തിയിട്ടില്ല. ഞാനങ്ങനെയൊരു ഗൂഢാലോചന നടത്തിയിട്ടേയില്ല.

ഷാജ്- ഞാനും നടത്തിയിട്ടില്ല. അങ്ങനെ ചെയ്തവര്‍ അതിന്റെ ബാക്കി അനുഭവിച്ചാല്‍ മതി.

സ്വപ്ന- അവരെന്നെ അറസ്റ്റ് ചെയ്യുമോ? ഷാജി പറയുന്നതേ എനിക്ക് വിശ്വാസമുള്ളൂ. ഒരു മണിക്കൂറുകൊണ്ട് സരിത്തിനെ ഇറക്കുമെന്ന് പറഞ്ഞു, ഇറക്കി.

ഷാജ്- സ്വപ്നയെ തൊടരുത്. അവനെ അറസ്റ്റ് ചെയ്താലും കുഴപ്പമില്ല എന്നു പറഞ്ഞിട്ടാ ഞാന്‍ ഇപ്പോഴും നില്‍ക്കുന്നത്. ഗയിം മാറി. ചെറിയ ഗയിമല്ല ഇപ്പോള്‍. ഇത്രയും നാള്‍ ഡിയറിന്റെ കൂടെ ആളില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ കണക്ടഡ് ആണ്. സൂയിസൈഡ് ചെയ്യാന്‍ പോയാല്‍ ഞാന്‍ അവിടെവന്ന് നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും. 

സ്വപ്ന- ഞാനെന്ത് ചെയ്യണം. ഞാന്‍ മാനസികമായി തകര്‍ന്ന് ഇരിക്കുകയാണ്.

ഷാജ്- ഒന്നും ചെയ്യണ്ട. ഒരുമിച്ച് ഫേയ്സ് ചെയ്യണം. ചിലപ്പോള്‍ അറസ്റ്റുണ്ടാകും. കുറച്ചു കാലം എന്തായും ബുദ്ധിമുട്ടേണ്ടിവരും. ആ പാവം ചെറുക്കന്‍ ബലിയാടാകും, അനീഷ്. അവനുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിട്ടുണ്ട് ഞന്‍. കാക്കു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് മാത്രമാണ് നമുക്കിടയില്‍ വന്നതെന്ന് ഞാന്‍ പറയും. അപ്പോള്‍ എന്നോട് ചോദിക്കും എന്താണ് നമ്മള്‍ തമ്മിലുള്ള ബന്ധമെന്ന്. ഇത്രയും നേരം എന്താണ് സംസാരിച്ചത് എന്നൊക്കെ. ഞാന്‍ പറയും, ഞാനും അവരും തമ്മില്‍ ഭയങ്കരമായ ഫ്രണ്ട്ഷിപ്പ് ആണ്, അവരെ ഞാന്‍ ഭയങ്കമായി ഇഷ്ടപ്പെടുന്നുണ്ട്, അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത് എന്നു പറയും. ഞാന്‍ അവരോട് പറഞ്ഞു, പുള്ളിക്കാരിയുടെ കൈയ്യില്‍ ഒരു എവിഡെന്‍സും ഇല്ലെന്ന്. അവര് പേടിച്ചിരിക്കുന്നത്, എവിഡെന്‍സ് ഉണ്ടെന്നാണ്. 

സ്വപ്ന- ഒരു സമാധാനത്തിനാണ് ഷാജിയെ വിളിച്ചത്. ഒരു സമാധാനവാക്ക് പറയൂ. പത്തുമണിക്ക് അവര്‍ അറസ്റ്റ് ചെയ്യില്ലേ. എഡിജിപിയോട് കാര്യം പറഞ്ഞാല്‍ ആ മനുഷ്യനോട് പറയില്ലേ. 

ഷാജ്- ഞാന്‍ പറയുകയും എല്ലാം ചെയ്തു. പക്ഷേ, എന്തു നടക്കും എന്ന കാര്യം എനിക്കറിയില്ല. എന്നെ വിശ്വസിക്കാന്‍ പറ്റുമോ? ആന്റിസിപ്പേറ്ററി ബെയില്‍ മൂവ് ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു.

സ്വപ്ന- രാവിലെയല്ലേ അറസ്റ്റ് ചെയ്യൂ എന്നാണ് വക്കീല്‍ പറയുന്നത്. അയാള്‍ കൈയ്യൊഴിഞ്ഞ മട്ടാ. 

ഷാജ്- അയാള്‍ കൈയ്യൊഴിഞ്ഞു എന്നതുതന്നെയാണ് സംഭവിച്ചത് മനസ്സിലായോ? എനിക്ക് 15 മിനിറ്റ് സമയം താ. 

സ്വപ്ന- ഞാന്‍ സരിത്തിനോട് ഒന്നും പറയാന്‍ പോകുന്നില്ല. അവന്‍ അവിടെ ക്യാമറയ്ക്ക് മുന്നില്‍ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്‍ ആദ്യമായി ടിവിയില്‍ വന്നതിന്റെയാണ്.

Content Highlights: swapna suresh shaj kiran audio clip