'ഇഡി മകനെയും മകളെയും ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും, അത് അച്ഛനറിയാം' - സ്വപ്‌ന സുരേഷ്

സ്വപ്‌ന സുരേഷ് | ഫയല്‍ചിത്രം | ഫോട്ടോ: ഇ.എസ്. അഖില്‍/മാതൃഭൂമി
സ്വപ്‌ന സുരേഷ് | ഫയല്‍ചിത്രം | ഫോട്ടോ: ഇ.എസ്. അഖില്‍/മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടിസ് അയച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ മകനെയും മകളെയും ഇഡി നന്നായൊന്ന് ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്‌ന അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം.

സ്വപ്‌നയുടെ കുറിപ്പ് വായിക്കാം;

ഇപ്പോഴാണോ മലയാളം മാധ്യമങ്ങള്‍ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റെ മകനാണ് ഇഡി നോട്ടീസ് അവഗണിച്ചിരുന്നതെങ്കില്‍ അറസ്റ്റ്, ജയില്‍, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.

മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും. അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടുകൊടുക്കാത്തത്.

അത് നടപ്പിലാകണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018-ല്‍ ഞാനും എന്റെ പഴയ ബോസ് ആയ യുഎഇ കൗണ്‍സില്‍ ജനറലും ആയിട്ട് ഒരിക്കല്‍ ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു കൂടികാഴ്ച്ച.

അവിടെവെച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കൗണ്‍സില്‍ ജനറലിന് പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ഒരു ബാങ്കില്‍ ആണ് ജോലി ചെയുന്നതെന്നും അവന് യുഎഇയില്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗണ്‍സില്‍ ജനറലിനോട് ആവശ്യപ്പെട്ടു.

(ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ മിന്നലടിച്ച് പോയിട്ടില്ലെങ്കില്‍ ഇഡിക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ഫോട്ടോ പടമായി കാണാം)

പൊതുജനങ്ങള്‍ക് ഉണ്ടാകുന്ന സംശയം; ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ മേടിക്കാന്‍ പറ്റുമോ?

ഉത്തരം; പറ്റും... അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത്, അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ പറ്റും.

വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും... നമുക്ക് കാത്തിരിക്കാം.