സബര്‍ബന്‍ റെയില്‍ പദ്ധതി അട്ടിമറിച്ചതോ?; ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

കൊച്ചി: യു.ഡി.എഫ്. സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചിരുന്ന സബര്‍ബന്‍ റെയില്‍ പദ്ധതി ഒഴിവാക്കിയതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്ത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കണമെന്നാണ് ആവശ്യം.

സബര്‍ബന്‍ റെയില്‍ പദ്ധതിപ്രകാരം നിലവിലുള്ള ലൈനിലൂടെ തീവണ്ടിയോടിക്കാന്‍ മൂന്നുവര്‍ഷംമാത്രം മതിയെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ 20 മിനിറ്റ് ഇടവിട്ട് തീവണ്ടി ഓടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സബര്‍ബന്‍ റെയില്‍

അതിവേഗ റെയില്‍പദ്ധതിക്കു പകരമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013-ല്‍ അവതരിപ്പിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍.

ആദ്യഘട്ടമെന്ന നിലയില്‍ ചെങ്ങന്നൂര്‍മുതല്‍ തിരുവനന്തപുരംവരെയുള്ള 126.76 കിലോമീറ്ററിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. തിരുവനന്തപുരംമുതല്‍ ഷൊര്‍ണൂര്‍വരെ 16 വളവുകള്‍ നിവര്‍ത്തി, നിലവിലുള്ള സിഗ്‌നലിങ് സംവിധാനം മാറ്റി ഓട്ടോമാറ്റിക് സിഗ്‌നലിങ് കൊണ്ടുവരുന്നതായിരുന്നു സബര്‍ബന്‍ പദ്ധതി.

ചോദ്യങ്ങള്‍

1. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ അംഗീകാരത്തിന്റെ ഘട്ടത്തില്‍വെച്ചാണ് പദ്ധതി മരവിപ്പിക്കപ്പെടുന്നത്. ഉന്നതതല യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നിരുന്നോ ?

2. മന്ത്രിസഭയില്‍ വെച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ട് ചെയ്തില്ലെന്നു പറയണം

3. വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ മന്ത്രിസഭ എന്ത് തീരുമാനമെടുത്തെന്നു പറയണം

Content Highlights: Suburban rail project Oommen Chandi government congress