നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും, ഭൂരിപക്ഷം മിനിമം 27,000- പി.വി. അന്‍വര്‍

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചുരുങ്ങിയത് 27,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയിലായിരുന്നു അന്‍വര്‍ നിലമ്പൂരിലെ യുഡിഎഫ് വിജയവും ഭൂരിപക്ഷവും പ്രവചിച്ചത്. പിണറായിസവും പുതുതായി വന്ന മരുമോനിസവും യുഡിഎഫ് വിജയത്തിന് കാരണമാകുമെന്നും പിണറായിസത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ഞങ്ങള്‍ ഇതുവരെ രണ്ടുസമ്മാനം കൊടുത്തു. മാനന്തവാടി മണ്ഡലത്തിലെ പനമരം പഞ്ചായത്തും നിലമ്പൂരിലെ ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിന് തൃണമൂല്‍ സമ്മാനമായി കൊടുത്തു. ഇനി ഒരു നിയമസഭ മണ്ഡലം കൂടി സമ്മാനമായി കൊടുക്കും. അതില്‍ തര്‍ക്കമില്ല. അത് വലിയ ഭൂരിപക്ഷത്തില്‍ തന്നെ കൊടുക്കുമെന്നും അന്‍വര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
യുഡിഎഫ് വിജയത്തിന് കാരണമാകാന്‍ പിണറായിസം മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇപ്പോള്‍ പുതുതായി മരുമോനിസം വന്നിട്ടുണ്ടല്ലോ. പിണറായിസവും മരുമോനിസവും കാരണം ജനങ്ങള്‍ അനുഭവിക്കുകയല്ലേ. ഒരു കുടുംബത്തിന്റെ കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെയാണ് കാല്‍ക്കീഴിലാക്കുക എന്നത് അമ്മായി അപ്പനും മരുമോനും കാണിച്ചുകൊടുക്കുകയല്ലേ. അതിലെ ദുരന്തകഥാപാത്രങ്ങളല്ലേ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും പാവപ്പെട്ട അണികളും തൊഴിലാളികളും. അതുപോലെ ജനങ്ങളും, അൻവർ പറഞ്ഞു.
പിവി അന്‍വര്‍ അവിടെ ഫാക്ടര്‍ അല്ല. അവിടെ ഫാക്ടര്‍ ജനങ്ങളാണ്. ആ ജനങ്ങളുടെ ഫാക്ടറാണ് പിണറായി സര്‍ക്കാര്‍ തിരിച്ചറിയാന്‍ പോകുന്നത്. നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലല്ല. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ജനങ്ങളും പിണറായിസവും മരുമോനിസവും തമ്മിലാണ്'' പി.വി. അന്‍വര്‍ കൂട്ടിച്ചേർത്തു.
Content Highlights: Former MLA P.V. Anvar predicts a landslide UDF victory in the Nilambur by-election