പ്രിയാവർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല; അഭിഭാഷകനെ മാറ്റിനിയമിച്ചു

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ കണ്ണൂർ സർവകലാശാലയുടെ നിർണായക നീക്കം. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് അനുകൂലമായി സ്വീകരിച്ചിരുന്ന നിലപാടും കണ്ണൂർ സർവകലാശാല മാറ്റും.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രൻ ആണ് കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത്. എസ്എഫ്ഐയിൽ രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കി സർവകലാശാല സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
കണ്ണൂർ സർവകലാശാല നിലപാട് സുപ്രീം കോടതിയിലെ കേസിൽ നിർണായകമാണ്. നിലപാട് മാറ്റത്തിന് മുന്നോടിയായാണ് സുപ്രീം കോടതിയിലെ അഭിഭാഷകനെ സർവ്വകലാശാല മാറ്റിയത്. സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ സുൽഫിക്കർ അലി ആണ് സർവകലാശാലയുടെ പുതിയ അഭിഭാഷകൻ.
തിടുക്കപ്പെട്ടുള്ള ഈ അഭിഭാഷക മാറ്റം പ്രിയ വർഗീസിന്റെ കേസിന്റെ പശ്ചാത്തലത്തിൽ ആണെന്നാണ് സൂചന. പ്രിയാവർഗീസിന്റെ നിയമനം സുതാര്യമല്ലെന്നും പ്രിയയ്ക്ക് അവശ്യമായ യോഗ്യത ഇല്ലെന്നുമുള്ള നിലപാട് നാളെ കോടതിയിൽ കണ്ണൂർ സർവകലാശാല അറിയിക്കും.
സംസ്ഥാന സർക്കാരിനുവേണ്ടി നേരത്തെ കേസിൽ ഹാജരായിരുന്നത് സി.കെ. ശശി ആയിരുന്നു. സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ ജയിംസ് പി. തോമസ് ആകും ഇനി കേരളത്തിനുവേണ്ടി ഹാജരാകുക.
Content Highlights: Kannur University changes its standing counsel in the Supreme Court for the Priya Varghese case., The university is set to alter its previous stance supporting the appointment., New lawyer Zulfikar Ali will represent the university, signaling a shift in policy regarding the associate professor appointment.