സ്വകാര്യ ബസുകാരുടെ ക്രൂരത: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി

ബൈക്ക് യാത്രികനായ രവിന്ദ്രനെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യം
ബൈക്ക് യാത്രികനായ രവിന്ദ്രനെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യം

വൈറ്റില: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി സ്വകാര്യ ബസുകാരുടെ ക്രൂരത. കുമ്പളം കൊപ്പറമ്പിൽ കെ.പി രവീന്ദ്രനാണ് (67) കൈകാലുകൾ അനക്കാൻ പറ്റാത്ത വിധം പരുക്കേറ്റത്. എളംകുളം മെട്രോ സ്റ്റേഷനു സമീപം വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. മത്സരയോട്ടം നടത്തി വരികയായിരുന്ന ബസുകളിൽ ഒന്നാണ് രവീന്ദ്രനെ തട്ടിയിട്ടത്. പിൻ ചക്രത്തിനടിയിൽ പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടും മാത്രമാണ് ദുരന്തം ഒഴിവായത്.

മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ബസ് അൽപം മുന്നിലേക്ക് മാറ്റി നിർത്തി. ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേക്കു മാറ്റിയത്. ആശുപത്രിയിൽ എത്തിക്കാമെന്നു പറഞ്ഞ ബസുകാർ തൊട്ടടുത്ത വെൽകെയർ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേയ്ക്കും ബസുകാർ മുങ്ങി. പിന്നീട് ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്.

ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ബഹളത്തിനിടയിൽ ബസിന്റെ പേരും റൂട്ടും മറ്റും നോക്കാൻ രവീന്ദ്രൻ വിട്ടുപോയി. കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിലും ഒരുവിധമെത്തി പനങ്ങാട് പൊലീസിൽ പരാതി നൽകി. തോർത്ത് വിൽപന കൊണ്ടാണ് രവീന്ദ്രൻ ജീവിതം പുലർത്തുന്നത്. പരുക്കേറ്റ തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നാണ് ആവശ്യം.

Content Highlights: A private bus engaged in reckless driving hit a 67-year-old scooter rider near Elamkulam metro station in Vyttila., Bus crew abandoned the injured victim at Tripunithura Government Taluk Hospital and fled., The victim, who makes a living selling towels, filed a complaint with the Panangad police seeking action and compensation.