പെരിയ കേസ് വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി-വി.ഡി സതീശന്‍

കാസർകോട്: പെരിയ കേസ് വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ത്ഥവുമില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി വന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുമാനപ്പെട്ട കോടതിയുടെ വിധിന്യായം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത കൊലക്കേസില്‍ പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ലോക്കല്‍ കമ്മിറ്റി നേതാക്കൾ, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകളും ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്ക് പങ്കില്ലെന്നുള്ള സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ത്ഥവുമില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രാവശ്യം കൂടി ബോധ്യമായിട്ടുണ്ട്- വി.ഡി. സതീശൻ പറഞ്ഞു.
കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ കുടുംബവുമായി ആലോചിച്ച് ബാക്കിയുള്ള അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോവും. പാര്‍ട്ടിയുടെ എല്ലാ സഹായവും പിന്തുണയും ആ കുടുംബത്തിന് ലഭിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.
Content Highlights: Periya case verdict is a heavy blow to CPM's murderous politics- vd satheshan