'മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് അധിക്ഷേപിച്ചു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജിന്റെ പരാമർശം. മോശം വാക്കുകളാണ് രാഷ്ട്രപിതാവിനെതിരേ പി.സി. ജോർജ് അഭിമുഖത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പി.സി. ജോർജ് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ:
'മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോ? ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയിൽ ചെന്ന് ചവിട്ട് മേടിച്ചിട്ടുണ്ട്. അത് ശരിയാ. ഇവിടന്ന് ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളുടെ തോളേൽ കൈയിട്ട് നടന്നുപോയതല്ലാതെ ഒരു ഉപദ്രവും നമ്മളാരും ചെയ്തിട്ടില്ല. പുള്ളിയെ ഉപദ്രവിച്ചിട്ടും ഇല്ല. ഉപ്പുസത്യാഗ്രഹം നടത്തിയിട്ടാണോ ബ്രിട്ടീഷുകാരൻ ഇട്ടേച്ചുപോയത്? ബ്രിട്ടീഷുകാരന് വേണ്ടെന്ന് ആയി’, പി.സി. ജോർജ് പറഞ്ഞു.
പി.സി. ജോർജിന്റെ അധിക്ഷേപ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'പി.സി. ജോർജ് ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം മേടിച്ചു കൊടുത്തത് എന്ന് പറഞ്ഞില്ലല്ലോ. അത് നമ്മുടെ ഭാഗ്യം എന്ന് വിചാരിക്കുക' എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
Content Highlights: PC George's Controversial Remarks: BJP Leader Questions Mahatma Gandhi's Role in India's Freedom