കണക്കുകൾ ഭാവി ബിസിനസ്സിന്റേത്, ‘നമ്മൾ ബേപ്പൂർ’ ഗ്രൂപ്പ് ഹവാല ഇടപാടിനുള്ളതല്ല, ഇ.ഡിയുടേത് നല്ല സ്ക്രിപ്റ്റ് - റിയാസ്

#ന്യൂസ് ഡെസ്ക്
മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ് | വീണ ടി. | ചിത്രം: ബി. മുരളീകൃഷ്ണൻ
മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ് | വീണ ടി. | ചിത്രം: ബി. മുരളീകൃഷ്ണൻ

കോഴിക്കോട്: ഹവാല ഇടപാട് കണക്കുകളെന്ന പേരിൽ ഇ.ഡി പുറത്തുവിട്ട തെളിവുകൾ ഭാവി ബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് മുഹമ്മദ് റിയാസ്. ഇ.ഡിയുടേത് നല്ല സ്‌ക്ട്രിപ്റ്റാണെന്നും ഇത് എഴുതിയവർക്ക് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് വ്യക്തിപരമായി മോശമാക്കാനാണ്. അതിലൊന്നും പേടിച്ച് ഒരടി പിന്നോട്ട് പോവില്ലെന്നും റിയാസ് കോഴിക്കോട് പറഞ്ഞു. 

തന്നെ വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ഒരു ഡയറി കിട്ടിയെന്നും അതിനെ പ്രധാനപ്പെട്ട തെളിവുകൾ എന്നുമാണ് ഇ.ഡി പറയുന്നത്. പ്രധാനപ്പെട്ട തെളിവുകളാണെങ്കിൽ അത് പുറത്ത് വിടുമോ. അതിന് ഇന്നത്തെ ദിവസം തിരഞ്ഞെടുത്തത് മനഃപൂർവമാണ്. ഇന്ന് വിശാല സംസ്ഥാനകമ്മിറ്റിയുടെ അവസാന ദിവസവും ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയുമൊക്കെ നടക്കാനിരിക്കുകയാണ്. ഇത് അറിഞ്ഞുകൊണ്ടാണ് പലതും തെളിവുകൾ എന്ന് പറഞ്ഞ് പുറത്തേക്ക് വിടുന്നതെന്നും റിയാസ് അറിയിച്ചു. 

വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ട് എന്നാണ് വ്യാപക പ്രചരണം. ഹവാല ഇടപാടുകൾ ഉണ്ട് എന്നത് ചോദ്യം ചെയ്യലിൽ വീണ സമ്മതിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഭാവിയിലെ ബിസിനസ് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകളാണ് ഹവാല ഇടപാട് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് എന്താണെന്ന് വീണ ഇ.ഡിയോട് വിശദീകരിച്ചിട്ടുണ്ട്. ഹവാല പണമാണെന്നത് വീണ സമ്മതിച്ചുവെന്നത് തെറ്റായ കാര്യമാണ്. 

മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. വീട്ടിലെത്തി ചോദ്യം ചെയ്തു. ഇഡി ഓഫീസിൽ നിന്ന് ചോദ്യം ചെയ്തു. മൂന്നാമതും ചോദ്യം ചെയ്തു. ഇതിൽ ഒരു ചോദ്യം പോലും ഹവാല സംബന്ധിച്ച് ചോദിച്ചില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി. 

‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പ് ഹവാല ഇടപാടിനുള്ളതെന്ന് ഇ.ഡി പറയുന്നത്. ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ച ഗ്രൂപ്പാണ് അത്. ഇതിൽ മാധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ട്. 

അതിൽ എന്താണുള്ളതെന്ന് ഗ്രൂപ്പ് പരിശോധിച്ചാൽ തന്നെ മനസ്സിലാവുമെന്നും റിയാസ് പറഞ്ഞു. 

Content Highlights: PA Mohamed Riyas claims the ED is running a scripted campaign to personally target and defame individuals., Riyas criticized the timing of the ED's leaks, coinciding with the CPM state committee meeting and rally., He dismissed allegations regarding hawala transactions involving Veena Vijayan as baseless absurdity.