ആശയക്കുഴപ്പമില്ല, എന്റെ ഡി.എം.കെ രാഷ്ട്രീയ പാർട്ടിയല്ല, സോഷ്യല്‍ മൂവ്‌മെന്റ്: പി.വി. അൻവർ

പി.വി.അന്‍വര്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
പി.വി.അന്‍വര്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

മഞ്ചേരി: താൻ രാഷട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സോഷ്യല്‍ മൂവ്‌മെന്റാണെന്നും  അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതരസമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് എം.കെ.സ്റ്റാലിന്‍. പരിപാടികള്‍ കാണാനും നിരീക്ഷിക്കാനും മതേതര സ്വഭാവമുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാകും. എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്​വര്‍ക്ക് സിസ്റ്റം ഉണ്ടാകും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതി 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. തമിഴ്‌നാട്ടില്‍ ഒരു ഡിഎംകെയുണ്ട്. കേരളത്തിലൊരു ഡിഎംകെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. നിലപാടിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കുട്ടി പിറക്കുന്നതേയുള്ളൂ. ഭൂമിയില്‍ ഇറങ്ങി കാലുറപ്പിക്കുന്ന സമയം വേണ്ടെ?  ജനം എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. പ്രബലരെ പ്രബലരാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. 

പശ്ചിമ ബംഗാളിനെക്കാളും മോശം അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം പോകുമെന്നും അന്‍വര്‍ പറഞ്ഞു. കെട്ടിവെച്ച കാശ് സിപിഎം സഖാക്കള്‍ക്ക് കിട്ടാത്ത അവസ്ഥയിലേക്ക് ഇത് കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയുടെ ആ നയത്തിനൊപ്പം പാര്‍ട്ടി കൂടി നില്‍ക്കുന്നതെന്തിനെന്ന് കേരളത്തിലെ ജനങ്ങളോട് പാര്‍ട്ടിക്ക് വിശദീകരിക്കേണ്ടിവരും. ഒരു പുനര്‍വിചിന്തനം നടത്തിയിട്ടില്ലെങ്കില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനമാണ്. 

അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യണം

എല്ലാവരും കാത്തിരിക്കുന്നത് എഡിജിപി അജിത് കുമാറിനെ മാറ്റാന്‍ വേണ്ടിയാണെന്നും അന്‍വര്‍ പറഞ്ഞു. ഒരു കസേര ക്കളിക്ക് വിധേയനാക്കേണ്ട വ്യക്തിയല്ല അജിത് കുമാര്‍. അദ്ദേഹത്തെ പോലീസ് ആസ്ഥാനത്ത്‌ നിന്ന് പുറത്താക്കണം. സസ്‌പെന്‍ഷന് വിധേയമാക്കണം. സസ്‌പെന്‍ഷന് വിധേയമാക്കിയിട്ട് വേണം അദ്ദേഹത്തിനെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍. പൂരം കലക്കിയതില്‍ അദ്ദേഹത്തിന് വീഴ്ചവന്നു എന്ന മൂന്ന് വാക്കില്‍ അവസാനിക്കേണ്ടതല്ല അത്. എന്തിന് വീഴ്ച വരുത്തി? അത് ബോധപൂർവമാണെന്ന് നമുക്കറിയാം. അന്വേഷണസംഘം അത് അന്വേഷിക്കണം. അതൊരു ഭാഗത്ത് നില്‍ക്കുകയാണ്. അതില്‍ തന്നെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണം. 

രണ്ടാമത്തെ ഏറ്റവും പ്രബലമായ തെളിവ് അജിത് കുമാറിന്റെ സ്വത്ത് സമ്പാദനമാണ്. അത് രേഖയാണ്. ആ രേഖ ഉണ്ടായിരിക്കെയാണ് 35 ലക്ഷത്തിന് വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസം കൊണ്ട് 65 ലക്ഷത്തിന് വിറ്റത്. വാങ്ങുന്നതും വില്‍ക്കുന്നതും കള്ളപ്പണം കൊടുത്ത്. രണ്ട് കള്ളപ്പണ ഇടപാടുകളാണ് നടന്നതെന്നും അന്‍വര്‍ ആരോപിച്ചു. ഇങ്ങനെ ഒരു രജിസ്‌ട്രേഷന്‍ എങ്ങനെ നടന്നു? രജിസ്ട്രാറെ ഭയപ്പെടുത്തി തന്നെയാണത്. നൂറ് രൂപ ഫീസായി ആ ട്രാന്‍സാക്ഷനിലില്ല. ഇതിലപ്പുറം എന്ത് തെളിവാണ് സസ്‌പെന്റ് ചെയ്യാന്‍ വേണ്ടത്. അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ ഈ ഉന്നയിച്ച കാരണങ്ങള്‍ മതി. പക്ഷേ, കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. ഒരു നിലയ്ക്കും കൈവിടില്ലെന്നും അന്‍വര്‍ ആരോപിച്ചു.

Content Highlights: P.V. Anwar clarifies Democratic Movement of Kerala is a social movement, not a political party