'സഖാക്കളുടെ വേദന മനസിലാക്കുന്നു'; മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി

#ആര്‍. ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്
സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാല ഏരിയാ കമ്മിറ്റി ചെറുവാരക്കോണം സി.എസ്.ഐ. പള്ളി മൈതാനത്ത് അവതരിപ്പിച്ച മെഗാ തിരുവാതിര (ഫയല്‍ ചിത്രം)
സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാല ഏരിയാ കമ്മിറ്റി ചെറുവാരക്കോണം സി.എസ്.ഐ. പള്ളി മൈതാനത്ത് അവതരിപ്പിച്ച മെഗാ തിരുവാതിര (ഫയല്‍ ചിത്രം)

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകര്‍. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്ന് കണ്‍വീനര്‍ എസ്. അജയന്‍ പറഞ്ഞു. സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുന്ന വേളയിലാണ് അജയന്‍ ക്ഷമാപണം നടത്തിയത്. 

ഇടുക്കിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് രവീന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്ന ദിവസമായിരുന്നു തിരുവാതിര നടത്തിയത്. ആഘോഷപൂര്‍വം ഇത്തരത്തിലൊരു പരിപാടി നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാത്രമല്ല, തിരുവാതിര പാട്ടിലെ പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ഈ രണ്ടു കാര്യങ്ങളിലും സഖാക്കള്‍ക്കുണ്ടാക്കിയ വേദന കണക്കിലെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നാണ് എസ്. അജയന്‍ പറഞ്ഞത്. 

എന്നാല്‍, തിരുവാതിരപ്പാട്ടില്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ചതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും പ്രസംഗത്തില്‍ എസ്. അജയന്‍ ന്യായീകരണം നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്ന് നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചാണ് പാറശ്ശാല ഏരിയാ സെക്രട്ടറികൂടിയായ എസ്. അജയന്‍ ക്ഷമാപണം നടത്തിയത്. 

Content Highlights: Organizers apologize for CPM's Mega Thiruvathira

Content Highlights: