അൻവർ തീരുമാനം പറയുന്നപക്ഷം യുഡിഎഫും തീരുമാനമറിയിക്കും, ഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ട്- വി.ഡി.സതീശൻ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പി.വി. അന്‍വര്‍ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിന്റെ അഭിപ്രായം അറിയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതാണ് യുഡിഎഫിന്റെ അഭിപ്രായം. യുഡിഎഫ് അധ്യക്ഷനെന്ന നിലയില്‍ ഇതു പറയുക എന്ന ചുമതലയാണ് തനിക്കുള്ളത്. യുഡിഎഫില്‍ എല്ലാവരും ഇതുസംബന്ധിച്ച് ഒറ്റക്കെട്ടാണെന്നും സതീശന്‍ അറിയിച്ചു.
അന്‍വറിനുനേരെ യുഡിഎഫ് വാതില്‍ അടയ്ക്കുകയോ തുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍പ് പറഞ്ഞിരുന്ന കാര്യവും സതീശന്‍ ആവര്‍ത്തിച്ചു. അന്ന് മാധ്യമങ്ങള്‍ അത് ഗൗരവത്തിലെടുത്തില്ല. ഇപ്പോള്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായല്ലോ എന്നും സതീശന്‍ ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂരിലെത്തുന്നതിന് മുന്‍പ് തങ്ങളുടെ ആദ്യഘട്ട സ്‌ക്വാഡ് പ്രവര്‍ത്തനം തീരുമെന്നും സതീശന്‍ അറിയിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ അധിക്ഷേപിക്കുന്ന സ്വഭാവം തങ്ങള്‍ക്കില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഒന്നും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. നിയമസഭയില്‍ നേരത്തേയുണ്ടായിരുന്ന തന്റെ സുഹൃത്താണ് എം. സ്വരാജ്. അദ്ദേഹത്തെക്കുറിച്ച് അധിക്ഷേപകരമായി തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. സിപിഎമ്മായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തൊക്കെ പറയുമായിരുന്നു. നിലമ്പൂരില്‍ തങ്ങള്‍ ആഗ്രഹിക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. ഉപതിരഞ്ഞെടുപ്പിലൂടെ വിജയം മാത്രമല്ല തങ്ങള്‍ ഉദ്ദേശിക്കുന്നത്. മറിച്ച് കേരള ജയതയ്ക്കു മുന്നില്‍ സര്‍ക്കാരിനെതിരായി കുറ്റപത്രം സമര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച ഒരവസരംകൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും സതീശന്‍ പറഞ്ഞു.
Content Highlights: nilambur byelection udfs stance on pv anvars support for aryadan shoukath