നാല് വോട്ടുകൾക്കുവേണ്ടി വർഗീയധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല– സാദിഖ് അലി തങ്ങൾ

#ന്യൂസ് ഡെസ്‌ക്
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി | Photo: mathrubhumi archives
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി | Photo: mathrubhumi archives

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും.

സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലീഗിന്റെ ചരിത്രവും വർത്തമാനവും മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയുമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. നാലു വോട്ടുകൾക്കു വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ലീഗിന്റെ ചരിത്രവും വർത്തമാനവും മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയുമാണ്. ആ പാരമ്പര്യമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളത്. നാലു വോട്ടുകൾക്കുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. മറിച്ച് സൗഹാർദം നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനുണ്ട്. അതില്ലാത്തവരാണ് അതും ഇതുമൊക്കെ പറഞ്ഞുകൊണ്ട് രംഗം വഷളാക്കാൻ ശ്രമിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവനയിൽ സർക്കാരിന്റെയും അതിന്റെ ഭാഗമായവരുടെയും ആത്മവിശ്വാസക്കുറവ് വളരെ പ്രകടമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരേന്ത്യയിൽ മാത്രം കേട്ടിരുന്നപോലെ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്ത് വർഗീയത പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''സർക്കാരിന്റെയും അതിന്റെ ഭാഗമായവരുടെയും ആത്മവിശ്വാസക്കുറവ് വളരെ പ്രകടമാണ്. ഇത്ര വലിയ വർഗീയത ഇതിനു മുമ്പ് അവർ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ ആത്മവിശ്വാസം ഇല്ലാതായി. അതുകൊണ്ടാണ് ഈ മലപ്പുറം പ്രസ്താവനയൊക്കെ. മലപ്പുറത്തുള്ള ജനപ്രതിനിധികളുടെ പേര് നോക്കിയാൽ അറിയാം എന്നല്ലേ പറഞ്ഞത്. കേരളത്തിൽ ഇത് മുമ്പാരും പറഞ്ഞിട്ടില്ല. ലീഗിന്റെ മലപ്പുറത്തെ വൈസ് പ്രസിഡന്റ്, ജനറൽ സീറ്റിൽനിന്ന് വിജയിച്ച അഡ്വക്കറ്റ് സ്മിജി, പേര് നോക്കിയാൽ മനസിലാകില്ല. എല്ലാവരും ഒരു പ്രത്യേക ജനവിഭാഗത്തെ ടാർജറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഈ പ്രചരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് അത് പ്രകടമാക്കുന്നത്. സർക്കാർ പറയുന്നു, സർക്കാരിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. ഉത്തരേന്ത്യയിൽ മാത്രം കേൾക്കുന്ന ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്ത് വർഗീയത പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് നോക്കിയത്. അന്ന് ന്യൂനപക്ഷ കാർഡായിരുന്നു. എന്നിട്ട് എന്തെങ്കിലും ഫലമുണ്ടായോ. അപ്പോഴും യുഡിഎഫ് ജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡെടുത്തു. അപ്പോഴും യുഡിഎഫ് ജയിച്ചു. ഇത് കേരളമാണ്, മലയാളികളാണ് ഈ മണ്ണിൽ. ഇത് ചെലവാകില്ല'', കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Content Highlights: Muslim League President Sadiq Ali Shihab Thangal & PK Kunhalikutty respond to Saji Cheriyan`s remarks. League emphasizes harmony and secularism, not communal division.